മട്ടന്നൂർ : കേരളവർമ പഴശ്ശിരാജയുടെ സ്മരണയ്ക്കായി മട്ടന്നൂർ നഗരസഭ നിർമ്മിച്ച പഴശ്ശി സ്മൃതിമന്ദിരം ചരിത്രഗവേഷണ പഠനകേന്ദ്രമായി ഉയർത്താനുള്ള പ്രവൃത്തികൾ ഉടൻ തുടങ്ങും. ഇതിനായി തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 3.57 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.സഞ്ചാരികളെയും ചരിത്രവിദ്യാർഥികളെയും ആകർഷിക്കുന്ന വിധത്തിൽ ചരിത്രസ്മാരകമാക്കി മാറ്റാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
കെ.കെ.ശൈലജ എം.എൽ.എ.യുടെ നേതൃത്വത്തിൽ ടൂറിസം വകുപ്പ് അധികൃതർ പഴശ്ശി സ്മൃതിമന്ദിരം സന്ദർശിച്ചിരുന്നു. 2014-ലാണ് പഴശ്ശിരാജയുടെ കോവിലകം സ്ഥിതിചെയ്തിരുന്ന സ്ഥലത്തെ കുളത്തിൽ കൂത്തമ്പലത്തിന്റെ മാതൃകയിൽ സ്മൃതിമന്ദിരം പണിതത്. ഇതിന്റെ ഉദ്ഘാടനവും അന്ന് നടന്നിരുന്നു. 2016ൽ സ്മൃതിമന്ദിരത്തിൽ പഴശ്ശിരാജയുടെ വീട്ടിത്തടി കൊണ്ടുള്ള പ്രതിമയും സ്ഥാപിച്ചിരുന്നു. പഴശ്ശിരാജയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ വിവിധ ഏടുകൾ ചുമർചിത്രങ്ങളായി ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി രണ്ട് ഘട്ടങ്ങളായി
ഓപ്പൺ എയർ തിയേറ്റർ
കുട്ടികളുടെയും മുതിർന്നവരുടെയും പാർക്ക്
സ്മൃതിമന്ദിരത്തിന്റെ നവീകരണം
ചരിത്ര മ്യൂസിയം
പഠനഗവേഷണ കേന്ദ്രം
അനുമതി ഒന്നാംഘട്ടത്തിന്
ഓപ്പൺ എയർ തിയേറ്റർ, കുട്ടികളുടെയും മുതിർന്നവരുടെയും പാർക്ക്, സ്മൃതിമന്ദിരത്തിന്റെ നവീകരണം എന്നിവ ഉൾപ്പെടുന്ന ഒന്നാംഘട്ട പ്രവൃത്തിക്കാണ് നിലവിൽ കിഫ്ബിയിൽനിന്ന് 3.57 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്. കുളം വീതികൂട്ടുകയും പടവുകളും ചുറ്റുമുള്ള പൂന്തോട്ടവും വിപുലപ്പെടുത്തുകയും ചെയ്യും.സമീപത്ത് നഗരസഭയുടെ 20 സെന്റ് സ്ഥലംകൂടി ഏറ്റെടുത്താണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കാൻ പദ്ധതിയുള്ളത്. നവീകരണം പൂർത്തിയാകുന്നതോടെ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം കേന്ദ്രമായും ചരിത്രവിദ്യാർത്ഥികളുടെ പഠനകേന്ദ്രമായും പഴശ്ശിരാജ സ്മൃതിമന്ദിരം മാറും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |