കാഞ്ഞങ്ങാട്: കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിച്ച ശ്രീനാരായണ ഗുരുദേവന്റെ മഹത് ദർശനങ്ങളെ കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതായി വർക്കല നാരായണ ഗുരുകുലവും കാഞ്ഞങ്ങാട് നെഹ്റു കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ചരിത്ര സെമിനാർ. അമ്പത് വർഷം മുമ്പ് ഏഴിമലയിൽ നടരാജ ഗുരു നടത്തിയ ലോകസമാധാന സമ്മേളനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രൗഢമായ ചരിത്ര സെമിനാറിന് നെഹ്‌റു കോളേജിൽ വേദിയൊരുങ്ങിയത്.
മലയാള ഭാഷ ശ്രീനാരായണ ഗുരുവിന് ശേഷം വളർന്നിട്ടില്ലെന്നും ഭാഷ പണ്ഡിതൻ കൂടിയായ നാരായണ ഗുരുദേവൻ ധാരാളം രചനകൾ നടത്തിയിട്ടുണ്ടെങ്കിലും അതെ കുറിച്ചൊന്നും കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്ന യാത്രാർഥ്യം ചൂണ്ടികാണിച്ചു കൊണ്ടാണ് നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം മേധാവി ഡോ.കെ.എസ്.സുരേഷ്‌കുമാർ സെമിനാറിന് തുടക്കം കുറിച്ചത്. പ്രകൃതിയെ അതിസൂക്ഷ്മമായി നിരീക്ഷിച്ചും പഠിച്ചുമാണ് ഗുരു തന്റെ ദാർശനിക തലം വിപുലപ്പെടുത്തിയതെന്നു പറഞ്ഞു ഗുരുദർശനത്തിന്റെ ആധികാരികതയിലേക്ക് വെളിച്ചം വീശുന്നതായി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പ്രസംഗം. വർത്തമാന കാലഘട്ടത്തിൽ ഗുരു ഉദ്ദേശിച്ചിരുന്ന മൂന്ന് നൈസർഗിക ഭാവങ്ങളും തകർക്കപ്പെടുന്ന സാഹചര്യം ഉരുത്തിരിയുമ്പോൾ നവ നവോത്ഥാനം സൃഷ്ടിക്കുന്നതിനുള്ള പോരാട്ടം നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.ഗുരു വിഭാവനം ചെയ്ത വൈജ്ഞാനിക ശാഖയെ ജനകീയമാക്കാൻ കേരളസർക്കാർ നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പറയാതെ പറഞ്ഞുവക്കുകയും ചെയ്തു. പിന്നീട് ക്‌ളാസുകൾ കൈകാര്യം ചെയ്ത പ്രൊഫ .പി കെ സാബുവും ഡോ. ബി സുഗീതയും നവോത്ഥാന കാലഘട്ടത്തെയും വിദ്യാഭ്യാസ പരിഷ്‌ക്കരണ പ്രവർത്തനങ്ങളെയും കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം പകരുന്നതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |