കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. നിർദ്ദിഷ്ട സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. സജിത് ബാബു, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി. രാജ്മോഹൻ, ഫിനാൻസ് ഓഫീസർ സതീശൻ, വ്യവസായ കേന്ദ്രം മാനേജർ സജിത് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
അതിർത്തി ജില്ലയെന്ന പ്രത്യേകതയും ചട്ടഞ്ചാലിലെ കൊവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളജ് എന്നിവയുടെ സാന്നിധ്യവും ഭാവിയിൽ മരുന്ന് ഫാക്ടറികളടക്കം ആരോഗ്യ രംഗത്തുണ്ടാകുന്ന നിക്ഷേപ സാദ്ധ്യതകളും വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ ലഭ്യതയും മുന്നിൽക്കണ്ടാണ് വ്യവസായ പാർക്കിൽ തന്നെ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ ജില്ലയുടെ ഭരണ നേതൃത്വം കൈകോർക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.
ഓക്സിജൻ പ്ലാന്റ് ത്രിതല പഞ്ചായത്തുകളും നഗരസഭകളും സംയുക്തമായി സ്ഥാപിക്കും. 50 ലക്ഷം രൂപയും ഭൂമിയും ജില്ലാ പഞ്ചായത്ത് അനുവദിക്കും. മൂന്നു ലക്ഷം രൂപ വീതം ഗ്രാമ പഞ്ചായത്തുകളും അഞ്ചുലക്ഷം രൂപ വീതം ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും വകയിരുത്തും. ഇതിൽ ജില്ലാ ആസൂത്രണസമിതി അന്തിമ തീരുമാനം അറിയിക്കും. ചട്ടഞ്ചാലിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം എന്തുകൊണ്ടും അനുയോജ്യമാണെന്ന് പരിശോധന നടത്തിയ സംഘം വിലയിരുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓക്സിജൻ ദൗർലഭ്യം ഇല്ലാതിരിക്കാനുള്ള കരുതലിന്റെ ഭാഗമായാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള സ്ഥിരം പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ഉത്തരേന്ത്യയിലെ ചില സ്ഥലങ്ങളിലും മറ്റും ഓക്സിജൻ കിട്ടാതെ സംഭവിക്കുന്നതു പോലുള്ള അവസ്ഥ നമ്മുടെ നാട്ടിൽ ഇല്ലാതിരിക്കാൻ പ്രായോഗിക നടപടി വേണമെന്നും അതിനാണ് ഈ പദ്ധതിയെന്നും ബേബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |