കാഞ്ഞങ്ങാട്: മതേതരത്വ കേരളത്തെ യഥാർത്ഥ രൂപത്തിൽ പ്രതിഫലിപ്പിച്ച ജനവിധിയാണ് കേരളം കണ്ടതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന നവലിബറൽ സാമ്പത്തികനയത്തിന് ബദലായി ഒരു സർക്കാരുണ്ടെന്ന് രാജ്യത്തെ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തിരഞ്ഞെടുപ്പാണിത്.
ഇടതുപക്ഷ മുന്നണിയുടെ ചരിത്രത്തിലെ സുപ്രധാന ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 1970 ന് ശേഷം ഇടതുപക്ഷത്തിന് തുടർ ഭരണം യാഥാർത്ഥ്യമായിരിക്കുന്നു. അഞ്ചു വർഷക്കാലം ഇടതു സർക്കാർ നടത്തിയ സാമൂഹ്യക്ഷേമകരവും ജനക്ഷേമകരവുമായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഓഖി, നിപ്പ, പ്രളയം, കൊവിഡ് തുടങ്ങി അഞ്ച് മഹാദുരന്തങ്ങൾ നേരിട്ട സർക്കാർ. ആത്മനിയന്ത്രണം പാലിച്ച് ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ചു. ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് മുന്നോട്ടുപോയി. സമീപകാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത വികസന പ്രവർത്തനങ്ങൾ അത്ഭുതകരമായ രീതിയിൽ നടപ്പിലാക്കി. ചൈതന്യവും സിദ്ധിയുമുള്ള ഒരു സർക്കാർ കേരളത്തിലുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലത്തിൽ ഒപ്പം നിന്ന ജനങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |