കാസർകോട്: ബേക്കൽ അഴിമുഖത്ത് നിന്ന് മണൽ കടത്തുന്ന സംഘത്തെ പൊലീസ് പിടികൂടുന്നില്ലെന്നും മത്സ്യത്തൊഴിലാളികളെ അകാരണമായി കസ്റ്റഡിയിൽ എടുത്തുവെന്നും ആരോപിച്ച് മത്സ്യത്തൊഴിലാളികൾ ബേക്കലിൽ റോഡ് തടഞ്ഞു. സ്ത്രീകളുടെ നേതൃത്വത്തിൽ ബേക്കൽ തൃക്കണ്ണാട് കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ ഗേറ്റിന് മുന്നിലെ റോഡിൽ ആരംഭിച്ച ഉപരോധം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി നടത്തിയ ചർച്ചയെ തുടർന്നാണ് അവസാനിച്ചത്.
ലോക്ക് ഡൗൺ നിയന്ത്രണത്തിനിടയിൽ നടത്തിയ റോഡ് തടയൽ പൊലീസിനെ വലച്ചു. നിയുക്ത ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു, കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികർ, സി.പി.എം ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, മുൻ മെമ്പർ ശംഭു ബേക്കൽ, ജനപ്രതിനിധികളായ ഷൈനിമോൾ, വിനയൻ എന്നിവരുമായി ബേക്കൽ ഡിവൈ.എസ്.പി കെ.എം. ബിജു, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തിയ ശേഷമാണ് മത്സ്യത്തൊഴിലാളികൾ റോഡിൽ നിന്ന് പിരിഞ്ഞുപോയത്.
ചർച്ചയിൽ പ്രദേശത്ത് വർദ്ധിച്ചുവരുന്ന മണൽകടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് നാട്ടുകാർക്ക് ഉറപ്പുനൽകി. മൂന്ന് ദിവസം മുമ്പ് രാത്രി ബേക്കൽ അഴിമുഖത്ത് നിന്നും അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറിയും രണ്ട് ഫൈബർ തുണികളും മത്സ്യത്തൊഴിലാളികൾ പിടികൂടി ബേക്കൽ പൊലീസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെയും പ്രതികളെ പിടികൂടിയില്ലെന്നാണ് പരാതി. അതിനിടെ മണൽകടത്ത് തടഞ്ഞ വൈരാഗ്യത്തിൽ തങ്ങളുടെ കാറിന് കേടുവരുത്തി എന്ന് ആരോപിച്ചു മണൽ കടത്തുസംഘം മത്സ്യത്തൊഴിലാളികളുടെ പേരിൽ ബേക്കൽ പൊലീസിൽ പരാതി നൽകി. ഇതിൽ ആറു പേർക്കെതിരെ പൊലീസ് കേസെടുത്തു. വകുപ്പുകൾ നിസാരമായതിനാൽ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയും ചെയ്തു. ഇതിൽ പ്രകോപിതരായാണ് സ്ത്രീകൾ അടക്കമുള്ള മത്സ്യത്തൊഴിലാളികൾ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞത്. മണൽ കടത്ത് തടയാൻ മുന്നിട്ടിറങ്ങുന്ന തൊഴിലാളികളെ മാസ്ക് ധരിച്ചില്ലെന്നും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ചും പൊലീസ് പിടികൂടുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |