കാസർകോട്: കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരൻ നിയമിതനായ ദിവസം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ പുറത്താക്കിയ കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ നടപടി വിവാദമാകുന്നു. പ്രാഥമികമായ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് ഡി.സി.സി പ്രസിഡന്റ് നോയലിനെ പുറത്താക്കിയതെന്ന് വിമർശനമുയർന്നിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്ന് നോയലിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഡി.സി.സി പ്രസിഡന്റിന് അവമതിപ്പ് ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തുള്ള കത്ത് വാട്സ് ആപ്പിലാണ് നോയലിന് കൈമാറിയത്.
നടപടി പാർട്ടിവിരുദ്ധമെന്ന് നോയൽ
തനിക്കെതിരെ നടപടി എടുക്കാൻ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനോ ,ദേശീയ പ്രസിഡന്റിനോ മാത്രമെ സാധിക്കുകയുള്ളുവെന്നിരിക്കെ ജില്ല കോൺഗ്രസ് പ്രസിഡന്റ് നടത്തിയ നടപടി പാർട്ടി വിരുദ്ധമാണെന്ന് നോയൽ ടോമിൻ ജോസഫ് കുറ്റപ്പെടുത്തി. വ്യക്തി വൈരാഗ്യം തീർക്കാൻ പദവി ദുരുപയോഗം ചെയ്യുകയാണ് അദ്ദേഹം. കോൺഗ്രസ്സിന് പുതിയ പ്രസിഡന്റ് വന്നതിന്റെ ആവേശം കെടുത്തുന്ന തീരുമാനമാണിത്. ഗ്രൂപ്പിന് അതീതമായി സംഘടനാ തിരഞ്ഞെടുപ്പിൽ 1013 വോട്ട് കിട്ടി വിജയിച്ച തന്നെ രാഷ്ട്രീയത്തിൽ നിന്ന് ഉന്മൂലനം ചെയ്യാൻ കഴിഞ്ഞ നാലു വർഷമായി ജില്ല പ്രസിഡന്റ് ശ്രമിക്കുകയാണ്. അകാരണമായി പുറത്താക്കിയ പാർട്ടിവിരുദ്ധനടപടിക്ക് എതിരെ നേതൃത്വത്തിന് പരാതി നൽകുമെന്നും നോയൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |