കാഞ്ഞങ്ങാട്: പണച്ചിലവില്ലാതെ സ്വന്തം കാലുകളിൽ വിശ്വസിച്ച് പാണത്തൂർ സ്വദേശി അശ്വിനും പരപ്പ കമ്മാടം സ്വദേശി മുഹമ്മദ് റംഷാദും താണ്ടിയത് 1022 കിലോമീറ്റർ. ചുട്ടുപൊള്ളുന്ന വേനലും കോരിച്ചൊരിഞ്ഞ മഴയും ലോക്ക് ഡൗണും പിന്നിട്ടാണ് ഇരുവരും സംസ്ഥാനത്തെ മുഴുവൻ ജില്ലകളും പിന്നിട്ട് കന്യാകുമാരി വരെ എത്തി മടങ്ങിയത്.
നിയന്ത്രണങ്ങളുള്ളതിനാൽ വിവേകാനന്ദ പാറയുടെ മനോഹാരിത അകലെ നിന്ന് ആസ്വദിക്കുവാനേ കഴിഞ്ഞുള്ളൂവെന്ന ചെറിയ സങ്കടമുണ്ടെങ്കിലും പരീക്ഷണം വിജയിച്ച ആഹ്ലാദത്തിലാണ് ഇരുവരും. രാത്രിയോടെ തിരുവനന്തപുരത്തും അവിടെ നിന്നും ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളിൽ കൈനീട്ടി കയറിയുമിറങ്ങിയുമായിരുന്നു മടക്കയാത്ര.
സുഹൃത്തുക്കളായ ഇരുവരും അവിചാരിതമായ ഒരു യാത്രയ്ക്ക് നേരത്തെ ഒരുക്കം കൂട്ടിയിരുന്നു. എന്നാൽ പണം അതിന് തടസ്സമായപ്പോഴാണ് പരീക്ഷണത്തെക്കുറിച്ചാലോചിച്ചത്.
മാർച്ച് 26നായിരുന്നു കാസർകോട്ടു നിന്ന് പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ ലോക്ക്ഡൗൺ വന്നതോടെ എറണാകുളത്ത് 20 ദിവസം തങ്ങേണ്ടി വന്നു. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളിലാണ് ഈ ദിവസങ്ങളിൽ കഴിഞ്ഞു കൂടിയത്.
നിമിത്തമായത് കൊവിഡ്
സർക്കാർ സഹായത്തോടെ നടന്ന ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും സുഹൃത്തുക്കളായത്. ചുള്ളിക്കര ഡോൺ ബോസ്‌കോയിലെ കോഴ്സ് കഴിഞ്ഞ് ഇരുവരും ജോലിയിൽ കയറി. അശ്വിൻ കാസർകോട്ടും മുഹമ്മദ് റംഷാദ് എറണാകുളത്തും ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. കൊവിഡ് വന്നതോടെ ജോലി നഷ്ടപ്പെട്ട് മടങ്ങിയപ്പോഴാണ് നേരത്തെ നിശ്ചയിച്ച യാത്ര തുടങ്ങിയത്.
തങ്ങളുടെ പരീക്ഷണ യാത്രയുടെ ലക്ഷ്യം മനസ്സിലാക്കിയ പൊലീസും പൊതുജനങ്ങളും വലിയ സഹകരണമാണ് നൽകിയത്
അശ്വിൻ, മുഹമ്മദ് റംഷാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |