കാസർകോട്: സെപ്തംബറിൽ നടത്തുന്ന കേരള കേന്ദ്ര സർവകലാശാലയടക്കം രാജ്യത്തെ പന്ത്രണ്ട് കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള വിവിധ ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര ബിരുദ, എം ഫിൽ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശനപരീക്ഷയുടെ കേന്ദ്രങ്ങളിൽ നിന്ന് കാസർകോട്, കൊച്ചി, വയനാട് എന്നിവയെ ഒഴിവാക്കി. കൂട്ടത്തിൽ കേന്ദ്രസർവകലാശാല ആസ്ഥാനം സ്ഥിതി ചെയ്യുന്ന കാസർകോടിനെ ഒഴിവാക്കിയത് അധികൃതരെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ തവണ 13 കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഇക്കുറി ഇത് പത്ത് കേന്ദ്രങ്ങൾ മാത്രമാണ്. കാസർകോടിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ താൽപര്യം പരിഗണിച്ചാണ് കേന്ദ്രം അനുവദിച്ച സർവകലാശാലയ്ക്ക് പെരിയയിൽ ആസ്ഥാനം ഒരുക്കിയത്. അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ഏജൻസിക്ക് ഇവിടങ്ങളിൽ സ്വന്തമായി സംവിധാനം ഇല്ലാത്തതു കൊണ്ടാകാം കാസർകോട് അടക്കം കേരളത്തിലെ മൂന്ന് സെന്ററുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് കേന്ദ്രസർവകലാശാല വൃത്തങ്ങൾ നൽകുന്ന വിശദീകരണം. ഇക്കുറി പഞ്ചാബ് കേന്ദ്രസർവകലാശാലയാണ് പൊതുപ്രവേശന പരീക്ഷാ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള കാസർകോട് കാമ്പസിലും പരീക്ഷ കേന്ദ്രം അനുവദിക്കേണ്ടതായിരുന്നു. കേന്ദ്രം അനുവദിക്കുന്നതിന് പരിഗണിക്കണമെന്ന് കേന്ദ്ര സർവ്വകലാശാല കത്ത് അയച്ചിട്ടുണ്ട്. കിട്ടുമെന്നാണ് പ്രതീക്ഷ.ഏതൊക്കെ കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല
ഡോ. എം. മുരളീധരൻ നമ്പ്യാർ (കേരള കേന്ദ്ര സർവ്വകലാശാല പരീക്ഷാ കൺട്രോളർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |