കൊച്ചി: കേന്ദ്ര അന്വേഷണ ഏജൻസികളുടെ പേരിൽ പണംതട്ടുന്ന സംഘങ്ങൾക്ക് തലവയ്ക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. കൊച്ചി സിറ്റി പരിധിയിൽ മാത്രം ഏഴ് കേസായി. പള്ളിവികാരി ഉൾപ്പെടെ തട്ടിപ്പിനിരയായി. മൂന്ന് കോടിയിലധികം ഈവർഷം പലരിൽ നിന്നായി തട്ടിച്ചു. എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപയും മറ്റൊരാൾക്ക് 30 ലക്ഷവും നഷ്ടമായതാണ് ഒടുവിലെ സംഭവം.
പാടിവട്ടം പള്ളിക്ക് കീഴിൽ പ്രവർത്തിക്കുന്ന പ്രിന്റിംഗ് സ്ഥാപനത്തിലെ വികാരിക്കാണ് അഞ്ച് ലക്ഷം നഷ്ടമായത്. ട്രായ് (ടെലിക്കോം റെഗുലേറ്ററി അതോറിറ്രി ഒഫ് ഇന്ത്യ) പേരിലാണ് വികാരിയ തട്ടിൽ വീഴ്ത്തിയത്. വികാരിയുടെ പേരിലുള്ള സിമ്മിൽ നിന്ന് അശ്ലീല സന്ദേശമയച്ചതിന് ഒരു കേസെടുത്തിട്ടുണ്ടെന്നും ഇത്തരം കേസുകൾ സി.ബി.ഐ അന്വേഷിച്ച് വരികയുമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സിം വ്യാജനാണെന്ന് ഉറപ്പിക്കാൻ അക്കൗണ്ടിൽ നിന്ന് നിശ്ചിതതുക മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും വൈകാതെ തിരികെ നൽകാമെന്നും അറിയിച്ച് പണം കൈക്കലാക്കുകയായിരുന്നു.
കൊറിയറും പാർസലും
തട്ടിപ്പിനിരയാക്കാൻ ഉദ്ദേശിക്കുന്നവരെ ഫോണിലോ ഇമെയിൽ മുഖേനയോ ബന്ധപ്പെടുന്നതാണ് രീതി. കൊറിയറിലോ നിങ്ങൾക്കായി വന്ന പാഴ്സലിലോ മയക്കുമരുന്നും ആധാർ കാർഡുകളും പാസ്‌പോർട്ടും ഉണ്ടെന്നും ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ നിങ്ങളുടെ പേരിലുള്ള ആധാർ കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് കണ്ടെത്തിയെന്നും തുടങ്ങിയ നമ്പറുകളും ഇവർ ഇറക്കും. വിശ്വാസം നേടിയെടുക്കാൻ വ്യാജരേഖകൾ കൈമാറും.
10 പേർ അറസ്റ്റിൽ
കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞ് എറണാകുളം സ്വദേശിയിൽ നിന്ന് 22 ലക്ഷം രൂപ തട്ടിയ കേസിൽ 10 പേർ അറസ്റ്റിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. മുഖ്യസൂത്രധാരനെയടക്കം പിടികൂടാനുള്ളതിനാൽ പ്രതികളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സി.ബി.ഐ മുംബയ് യൂണിറ്രിലെ ഉദ്യോഗസ്ഥരെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി 29 ലക്ഷം രൂപയാണ് എറണാകുളം സ്വദേശിയിൽ നിന്ന് തട്ടിയത്. ജെറ്റ് എയർവേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനിടെ പരാതിക്കാരന്റെ ആധാർ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും വൻ തുക നിക്ഷേപിച്ചതായി കണ്ടെത്തിയെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്.
ഈ പേരുകൾ ഓർക്കുക
പൊലീസ്
നർക്കോട്ടിക് കൺട്രോൾ ബ്യൂറോ
ട്രായ്
സി.ബി.ഐ
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്
സൈബർ സെൽ
ഇന്റലിജൻസ് ഏജൻസികൾ
വിളിക്കാം 1930
സൈബർ തട്ടിപ്പിനും ഫോൺ വിളികളിലൂടെയുള്ള തട്ടിപ്പിനുമെതിരെ പരാതിപ്പെടാൻ പൊലീസ് ഹെൽപ്പ് ലൈൻ നമ്പർ 1930 പുറത്തിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |