കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്ത സംസ്ഥാനത്തെ ആദ്യത്തെ ഷീ ലോഡ്ജ് ഇനിയും പ്രവർത്തനം തുടങ്ങിയില്ല. പ്രവർത്തനം തുടങ്ങാത്തതിനാൽ ഇത് നിഷ്‌ക്രിയ ആസ്തിയായി മാറുന്നതിനു കാരണമാകുമെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
മൂന്നുവർഷം മുമ്പാണ് ലോഡ്ജ് തുറന്നത്. എന്നാൽ ഇതുവരെ ഗുണഭോക്താക്കൾക്ക് ഇവിടെ സൗകര്യം ലഭിച്ചിട്ടില്ല. അസമയത്ത് ആലാമിപ്പള്ളി സ്റ്റാൻഡിൽ ബസിറങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനൊരിടം എന്ന നിലയിലാണ് കഴിഞ്ഞ ഭരണസമിതി ഇതിനടുത്ത് ഷീ ലോഡ്ജും പണികഴിപ്പിച്ചത്. പൂർണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ് ഷീ ലോഡ്ജ് പ്രവർത്തിക്കുകയെന്ന് കഴിഞ്ഞ ഭരണസമിതി വ്യക്തമാക്കിയതാണ്. ലോഡ്ജിന്റെ ഒന്നാമത്തെ നിലയിൽ ഹോട്ടലുൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നും നഗരസഭ വ്യക്തമാക്കിയതാണ്.
45 ലക്ഷം ചെലവിട്ടു വളരെ വേഗത്തിലാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ നടപടി നീണ്ടു പോയി. ലോഡ്ജ് പൂർണമായും സ്ത്രീകളുടെ നിയന്ത്രണത്തിൽ തന്നെ കൊണ്ടുവരാൻ പാകത്തിലാണ് ഇതിന്റെ ബൈലോ തയ്യാറാക്കിയത്.
പണി പൂർത്തിയായ കെട്ടിടത്തിൽ ഇപ്പോൾ മദ്യപരുടെ വിളയാട്ടമാണ്. ഇതിന്റെ താഴത്തെ നിലയിലെ ജനൽപാളികൾ തകർന്ന നിലയിലുമാണ്.
ഷീ ലോഡ്ജ്
അസമയത്ത് ബസ് ഇറങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി താമസിക്കാനൊരിടം എന്ന നിലയിലാണ് ഷീലോഡ്ജ് ഒരുക്കുന്നത്. ഇതിന്റെ നടത്തിപ്പും പൂർണമായി സ്ത്രീകൾക്കാണ്. പുരുഷന്മാർക്ക് ലോഡ്ജിൽ പ്രവേശനം ലഭിക്കുകയില്ല.
ബൈലോ സംബന്ധിച്ച നിയമ പ്രശ്നങ്ങളാണു ലോഡ്ജ് തുറക്കാൻ വൈകുന്നതിന് കാരണം. അടുത്ത കൗൺസിലിൽ തന്നെ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും
ചെയർപേഴ്സൺ കെ. വി. സുജാത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |