കാഞ്ഞങ്ങാട്: പൂർണവളർച്ചയെത്തിയ വളർത്തു മത്സ്യത്തിന് വിപണി കണ്ടെത്താനാകാതെ ഒരു കൂട്ടം മത്സ്യ കർഷകർ. ലക്ഷങ്ങൾ ലോണെടുത്തു ബയോഫ്ലോക് രീതിയിലും പടുതാക്കുളത്തിലും മത്സ്യക്കൃഷി നടത്തിയവരാണ് യഥാസമയം വിൽപന നടത്താനാകാതെ ദുരിതത്തിലായത്. ചെറിയ തോതിലുള്ള പ്രാദേശിക വിൽപന മാത്രമാണു ഇപ്പോൾ ലഭിക്കുന്ന ഏക വരുമാനം. ഇതുവഴി നല്ല വിലയും ലഭിക്കുന്നില്ല. 250 മുതൽ 300 രൂപ വരെ വിപണിവിലയുണ്ടായിരുന്ന അസം വാളയ്ക്ക് ഇപ്പോൾ 150 രൂപയ്ക്ക് പോലും വാങ്ങാനാളില്ലെന്ന് കർഷകർ പറയുന്നു.
സർക്കാരോ തദ്ദേശ സ്ഥാപനങ്ങളൊ ഫിഷറീസ് വകുപ്പോ പ്രാദേശികമായി വിപണന കേന്ദ്രം തയാറാക്കാത്തതും ഇവർക്ക് തിരിച്ചടിയായി. വളർച്ചയെത്തിയ മീനുകളെ യഥാസമയം വിളവെടുക്കാത്തതിനാൽ തീറ്റ ഇനത്തിലും വൻനഷ്ടമുണ്ടാകുന്നു.
ജൈവപച്ചക്കറി കൃഷിക്കു നൽകുന്ന പ്രോത്സാഹനം ജൈവ മത്സ്യക്കൃഷിക്കു നൽകാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലത്രെ. സ്ഥിരമായി വൈദ്യുതി വിതരണം തടസ്സപ്പെടുന്നതും വെല്ലുവിളിയാകുന്നുണ്ട്. ബയോഫ്ലോക് കൃഷിയിൽ 24 മണിക്കൂറും വൈദ്യുതി ആവശ്യമാണ്. വൈദ്യുതി ഇല്ലെങ്കിൽ ജനറേറ്റർ ഉപയോഗിക്കേണ്ടിവരുന്നതും നഷ്ടമുണ്ടാക്കുന്നു.
കൃഷിയെ സ്നേഹിച്ച ലക്ഷ്മണൻ
22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയാണ് ഫോട്ടോഗ്രാഫർ കൂടിയായ പടന്നക്കാട് പട്ടാക്കാലിലെ ലക്ഷ്മണൻ കൃഷിയിലേക്ക് തിരിഞ്ഞത്. 2 ഏക്കറോളം സ്വന്തം സ്ഥലത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയ്തു കൂടാതെ 5 ഏക്കർ കുടുംബ സ്ഥലത്ത് രണ്ടാം വിള നെൽകൃഷിയും ചെയ്യുന്നു. ഇതിനു പുറമേയാണ് മത്സ്യകൃഷി. 20 വർഷത്തോളമായി കൃഷിയാണ് ലക്ഷ്മണന്റെ ജീവിതം. എന്നാൽ വാങ്ങാൻ ആളില്ലാത്തതിനാൽ വിളവെടുപ്പിനു പ്രായമായ 600 ഓളം അസം വാള ഒറ്റത്തവണയായി വിളവെടുക്കാൻ സാധിക്കുന്നില്ലെന്ന് ലക്ഷ്മണൻ പറയുന്നു. ആവശ്യക്കാർ എത്തുമ്പോൾ മാത്രം വിളവെടുക്കുന്ന രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി മൂലം വിപണി ഇല്ലാത്തതിനാൽ കാലാവധി കഴിഞ്ഞിട്ടും വിളവെടുക്കാൻ കഴിയുന്നില്ല. ചുരുങ്ങിയവിലയ്ക്ക് വിൽപ്പന നടത്തിയാൽ തീറ്റ വാങ്ങാനുള്ള തുക പോലുമാകില്ല. ഇതിന് പരിഹാരം ബന്ധപ്പെട്ടവർ ഒരുക്കണം
മത്സ്യ കർഷകൻ ലക്ഷ്മണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |