കാസർകോട്: മഹാകവി കുട്ടമ്മത്ത് കുന്നിയൂർ കുഞ്ഞിക്കൃഷ്ണകുറുപ്പിന്റെ 141ാം ജന്മദിനമായിരുന്നു ഇന്നലെ. ആ മഹാകാവ്യം മാഞ്ഞുപോയിട്ട് 78 വർഷമായെങ്കിലും ദാരിദ്ര്യദുഃഖത്തിന്റെ പകർന്നാട്ടത്തിലൂടെ മലയാളമണ്ണിനെ കണ്ണീരണിയിച്ച 'ബാലഗോപാലൻ' നാടകത്തിന് ഈ വർഷം നൂറുവയസ് പൂർത്തിയാകുകയാണ്.
വൃത്തികെട്ട ലോകത്തെ ജീവിതങ്ങളുടെ വിത്യസ്ത തലത്തെ അവതരിപ്പിച്ച നാടകമായിരുന്നു ബാലഗോപാലൻ. മലബാറിലെ ആസ്വാദക വൃന്ദത്തെ ഭക്തിയുടെയും വാത്സല്യത്തിന്റെയും ഔന്നത്യത്തിലേക്ക് എത്തിക്കുകയായിരുന്നു ഈ കൃതി. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തെ പോലെ തന്നെ ബാലഗോപാലനും പുരോഗമന ചിന്താഗതി വളർത്താൻ അരങ്ങുകൾക്ക് സംഭാവന നൽകി. സോഷ്യലിസ്റ്റ് സങ്കൽപം ഉൾക്കൊണ്ട കവിയായിരുന്നു കുട്ടമത്തെന്ന് ഇതോടെ വിലയിരുത്തപ്പെട്ടു. ഉത്തരകേരളത്തിലെ തലമുറയെ അകെ സ്വാധീനിച്ച കുട്ടമത്തിന് 1941 ൽ ചിറക്കൽ രാമവർമ്മ മഹാരാജാവാണ് മഹാകവി പട്ടം നൽകി ആദരിച്ചത്. ഒമ്പത് സംഗീത നാടകങ്ങളാണ് കുട്ടമത്ത് രചിച്ചത്. 1927 മുതൽ 13 വർഷം നീലേശ്വരം രാജാസിൽ അദ്ധ്യാപകനായിരുന്നു.
ഉരുകാത്ത അഹംബോധം
1921 ൽ ഏറനാട്ടിലെ കലാപം നടക്കുന്ന കാലത്താണ് കുട്ടമത്ത് 'ബാലഗോപാലൻ" എഴുതുന്നത്. നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപകനായിരുന്ന കുട്ടമത്ത് സ്കൂൾ അങ്കണത്തിലാണ് ഈ നാടകം ആദ്യം അവതരിപ്പിച്ചത്. 1923ൽ പുസ്തകമായി പ്രസിദ്ധീകരിച്ചു. ഗുരുവിന്റെ കീഴിൽ വിദ്യ അഭ്യസിക്കാൻ ചേർന്ന പരമദരിദ്രനായ കുഞ്ഞിന്റെ കഥയാണ് നാടകത്തിന് ആധാരം. ഗുരുവിന് പിറന്നാൾ സമ്മാനം കൊടുക്കാൻ വീട്ടിലെത്തി കുട്ടി അമ്മയോട് സങ്കടം പറഞ്ഞു. ദാരിദ്ര്യം കൂടുകൂട്ടിയ ആ വീട്ടിൽ നിന്ന് ഒന്നും കൊടുക്കാനുള്ള അവസ്ഥയുണ്ടായിരുന്നില്ല. അമ്മയുടെ നിർദ്ദേശ പ്രകാരം വിളിച്ചപ്പോൾ 'കാലിമേയ്ക്കുന്ന പയ്യൻ' കൊണ്ടുകൊടുത്ത മുരുടയിലെ വെണ്ണയാണ് ബാലഗോപാലൻ ഗുരുവിന് പിറന്നാൾ സമ്മാനമായി നൽകിയത്. ആഡംബര സമ്മാനങ്ങൾക്കിടയിൽ ദരിദ്ര ബാലൻ കൊണ്ടുപോയ വെണ്ണ വാങ്ങിയവർ അത് മൂലയിലേക്ക് തള്ളി. ബാലഗോപാലൻ കൊണ്ടുവന്ന സമ്മാനം അന്വേഷിച്ചെത്തിയ ഗുരു മുരുടയിലെ വെണ്ണയെടുത്തു ഉരുക്കാൻ തുടങ്ങി. എത്ര ശ്രമിച്ചിട്ടും പതഞ്ഞു പൊങ്ങിയതല്ലാതെ നെയ്യ് ഉരുകുന്നുണ്ടായിരുന്നില്ല. അത്ഭുതം മണത്ത ഗുരു സത്യം തേടി കാലിമേയ്ക്കുന്ന പയ്യനെ കാണാൻ പുറപ്പെട്ടു. പക്ഷേ ഗുരുവിന് അതിന് കഴിഞ്ഞിരുന്നില്ല. മനുഷ്യന്റെ അഹംബോധത്തെയാണ് കവി വെണ്ണയുടെ രൂപത്തിൽ ഗുരുവിന് ഉരുക്കാൻ നൽകിയത്. സമത്വസത്യത്തിന്റെ പൊരുൾ അനാവരണം ചെയ്യുകയായിരുന്നു ബാലഗോപാലൻ നാടകത്തിലൂടെ കുട്ടമത്ത്.
ലോകാവസാനം വരെ കാലിക പ്രസക്തിയുള്ള ജീവിതത്തിന്റെ നേരടയാളമാണ് ബാലഗോപാലൻ എന്ന കൃതി. മനുഷ്യന്റെ അഹംബോധത്തെ മുരുടയിലെ നെയ്യ് പോലെ ഉരുക്കി അലിച്ചു ഇല്ലാതാക്കുന്ന, സമത്വദർശനത്തിന്റെ ശക്തമായ ആവിഷ്ക്കാരമാണിത്-.
ഡോ. വത്സൻ പിലിക്കോട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |