ഉദിനൂർ: വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കിയ ഓവുചാലുകൾ മൂടി വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരുന്ന കല്ലുകൾ ജനപ്രതിനിധികളും നാട്ടുകാരും പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റി. കല്ലുകൾ പൊളിച്ചു മാറ്റിയതോടെ വീടുകൾക്കുള്ളിലേക്ക് കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഉദിനൂർ സെൻട്രലിലെ പൊതുമരാമത്ത് റോഡിന്റെ ഓവുചാലുകൾ മൂടിയതിനെ തുടർന്ന് വീടുകളിൽ വെള്ളം കയറിയ ദുരിതം കേരള കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
പെരുന്നാൾ ദിവസം ആയിട്ടും അതിരാവിലെ തന്നെ സ്ഥലത്തെത്തിയ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി മുഹമ്മദ് അസ്ലം, ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ മാനേജരും കരാറുകാരനുമായ എം.വി കുഞ്ഞിക്കോരൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രധാന റോഡിലെ ഓവുചാലും തോട്ടിലേക്കുള്ള പഞ്ചായത്ത് പണിത ഓവുചാലും കെട്ടിയടച്ചിരുന്ന കല്ലുകൾ പൊളിച്ചുമാറ്റിയത്. ഓവുചാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തിയ വീട്ടുടമകളുമായി പഞ്ചായത്ത് പ്രസിഡന്റ് സംസാരിച്ചു. തടസവാദം ഉന്നയിച്ചതോടെ വെള്ളം ഒഴുക്കി വിടാൻ എന്ത് തന്നെയായാലും പൊളിക്കുമെന്ന് പ്രസിഡന്റ് തറപ്പിച്ചു പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടായാൽ ജനങ്ങളുടെ സുരക്ഷയ്ക്ക് പഞ്ചായത്ത് ഓഫീസ് ആയാൽ പോലും പൊളിച്ചു നീക്കണമെന്നാണ് കളക്ടറുടെ ഉത്തരവ് എന്ന് മുഹമ്മദ് അസ്ലം അവരെ ധരിപ്പിച്ചു. തുടർന്ന് തൊഴിലാളികളെ ഉപയോഗിച്ച് രണ്ടു ഭാഗത്തും കെട്ടിയ കല്ലുകളെല്ലാം പൊളിച്ചു മാറ്റുകയായിരുന്നു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ മുഹമ്മദ് റഫീഖ്, പി.വി അനിൽകുമാർ, മെമ്പർമാരായ എം. രാഘവൻ, വിജയലക്ഷ്മി, രാഷ്ട്രീയ നേതാക്കളായ കെ.വി ജതീന്ദ്രൻ, കെ.വി ഗോപാലൻ, പി.പി മോഹനൻ എന്നിവരും എത്തിയിരുന്നു.
നാളെ യോഗം
വെള്ളം ഒഴുക്കിവിടുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കുന്നതിന് നാളെ വൈകുന്നേരം 4 ന് ഉദിനൂർ സെൻട്രൽ യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് യോഗം വിളിച്ചു ചേർത്തു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും സ്ഥലമുടമകളും യോഗത്തിൽ പങ്കെടുക്കും.
മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ വാശിയും വൈരാഗ്യവും വെടിഞ്ഞ് മനുഷ്യത്വപരമായ സമീപനം എല്ലാവരും സ്വീകരിക്കണം. പെരുന്നാൾ ദിനം ആയിട്ടും സ്ഥലത്തെത്തിയത് ദുരിതത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതിനാലാണ്.
പി.വി മുഹമ്മദ് അസ്ലം, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |