കാസർകോട്: മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നും മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതാണ് ഇതിൽ ആകെയുള്ള തെളിവെന്ന് പറയുന്നത്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സി.പി.എം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിനു മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബി.ജെ.പി ഓഫീസിലെത്തിയാണ് പിന്തുണ നൽകിയത്. ബി.എസ്.പി നേതാവ് പരാതി കൊടുത്തപ്പോൾ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അതു തന്നെയാണ് ആവർത്തിച്ചത്. സുന്ദരയെ താൻ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരിൽ പരാതി കൊടുത്തത് സി.പി.എം സ്ഥാനാർത്ഥി രമേശനാണ്. കള്ളക്കേസിനെ ഭയന്ന് ഒളിവിൽ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബി.ജെ.പിക്കാരെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് യക്ഷഗാനത്തെയും കലാകാരന്മാരെയും അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്നും യക്ഷഗാന കലാകാരന്മാരോട് സംസ്ഥാന സർക്കാർ മാപ്പ് പറയണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. നിലവിളക്കും പൂജാസാധനങ്ങളും നശിപ്പിക്കപ്പെട്ടിട്ടും ഇതുവരെ ഒരു അന്വേഷണത്തിനും ഉത്തരവിടാൻ സർക്കാർ തയ്യാറായിട്ടില്ല. എന്നാൽ മറുവശത്ത് സ്വാഗതഗാനത്തിന്റെ പേരിൽ മതമൗലികവാദികളെ പ്രീണിപ്പിക്കാൻ കലാകാരന്മാരെ വിലക്കാനും അന്വേഷണം നടത്താനും സർക്കാർ തയ്യാറായെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |