കൊല്ലം: കസ്റ്റഡിയിലെടുത്ത കാർ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് എത്തിയ കാറിന്റെ ഉടമയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തായ ഡി.വൈ.എഫ്.ഐ നേതാവിനെയും ഏറെ നേരം പൊലീസ് തടഞ്ഞു വച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപരോധ സമരം നടത്തി. 14ന് ആശാമത്ത് വച്ച് കാവൽപ്പുര സ്വദേശിയുടെ കാർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് കാറിന്റെ ഉടമ സുഹൃത്തായ ഡി.വൈ.എഫ്.ഐ നേതാവുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ നേതാവും പൊലീസുമായി വാക്കേറ്റം ഉണ്ടായതിനെത്തുടർന്ന് ഡി.വൈ.എഫ്.ഐ നേതാവിനെ സ്റ്റേഷനിൽ മാറ്റി നിർത്തുകയും ഇതറിഞ്ഞ് കൂടുതൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷനിൽ എത്തുകയും ചെയ്തു. സംഘടിച്ചെത്തിയവരിൽ ചിലർ പൊലീസുകാർക്ക് നേരെ അസഭ്യവർഷം നടത്തി. സി.ഐയുമായും വാക്ക് തർക്കമുണ്ടായി. മോട്ടർ വാഹനവകുപ്പിന്റെ പരിശോധനയ്ക്കു ശേഷമേ വാഹനം വിട്ടു നൽകാൻ സാധിക്കുകയുള്ളു എന്ന നിലപാട് പൊലീസ് എടുത്തതോടെ പ്രവർത്തകർ പിരിഞ്ഞു പോയി.പിടിച്ചെടുത്ത സൺ ഫിലിം പതിച്ച കാറിനുള്ളിൽ രണ്ട് യുവാക്കൾക്കൊപ്പം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമുണ്ടായിരുന്നതായി ആരോപണമുണ്ട്. രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായതോടെ പൊലീസ് പെൺകുട്ടിയുടെ വീട്ടുകാരെപ്പോലും ബന്ധപ്പെടാതെ വിട്ടയച്ചെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |