പിടികൂടാനെത്തിയ പൊലീസിനെ പ്രവർത്തകർ തടഞ്ഞു
കൊല്ലം: യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കിയതോടെ പ്രതികളായ ഡി.വൈ.എഫ്.ഐ നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസായ പോളയത്തോട് യൂത്ത് സെന്ററിൽ നിന്ന് പുറത്തിറങ്ങാതെ ഒളിവിൽ.
പ്രതികളെ തിരഞ്ഞ് ബുധനാഴ്ച അർദ്ധരാത്രിയോടെ യൂത്ത് സെന്ററിന് മുന്നിലെത്തിയ കൊല്ലം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ പ്രാദേശിക ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു.
കഴിഞ്ഞമാസം 21ന് ചിന്നക്കടയിൽ വച്ചാണ് ഡി.വൈ.എഫ്.ഐക്കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസിന് മുന്നിലൂടെ പ്രതികൾ കറങ്ങിനടന്നിരുന്നു. എന്നാൽ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് പലരുടെയും വീടുകളിൽ തെരച്ചിൽ നടത്തി. ഇതോടെയാണ് പ്രതികൾ കൂട്ടത്തോടെ യൂത്ത് സെന്ററിൽ അഭയം പ്രാപിച്ചത്. അതേസമയം സംഭവത്തിൽ നേരത്തെ കീഴടങ്ങിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്നലെ വാദം കേട്ട കൊല്ലം ജെ.എഫ്.എം.സി കോടതി വിധി പറയാൻ ഇന്നത്തേക്ക് മാറ്റി.
സമരങ്ങൾ ഉപേക്ഷിച്ചു
പ്രസാർ ഭാരതിയുമായി ബന്ധപ്പെട്ട വിവാദം, റെയിൽവേ സ്റ്റേഷൻ ക്യാന്റീനുകളിൽ ഭക്ഷണ വില ഉയർത്തൽ, പാചക വാതക വിലവർദ്ധനവ് എന്നിവയിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ നേതാക്കൾ കൂട്ടത്തോടെ ഒളിവിലായതിനാൽ കൊല്ലം നഗരത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടായില്ല. ഇതിൽ പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ട്. ഇപ്പോൾ റിമാൻഡിൽ കഴിയുന്നവർക്ക് ജാമ്യം ലഭിച്ച ശേഷം ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുക്കാനാണ് ഒളിവിൽ കഴിയുന്നവരുടെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |