വലഞ്ഞ് നാട്ടുകാരും വ്യാപാരികളും
റോഡ് തുറന്ന് കൊടുത്തത് ഒരുമാസം മുമ്പ്
കൊല്ലം: ഒരു മാസം മുമ്പ് പണിപൂർത്തീകരിച്ച് നാട്ടുകാർക്ക് തുറന്ന് നൽകിയ തങ്കശേരി കാവൽ ജംഗഷൻ - കോത്തലവയൽ റോഡിലെ വെള്ളക്കെട്ട് കച്ചവടക്കാരെയും നാട്ടുകാരെയും ദുരിതത്തിലാക്കുന്നു.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കാവൽ ജംഗ്ഷനിൽ ഒരടി പൊക്കത്തിൽ വെള്ളം നിറഞ്ഞതോടെയാണ് ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമായത്. കാലങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് 50 ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. നിർമ്മാണ ശേഷം പെയ്ത മഴയിലെല്ലാം റോഡ് വെള്ളക്കെട്ടായി മാറിയിരുന്നു.
വിനയായി നിർമ്മാണത്തിലെ അശാസ്ത്രീയത
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം റോഡിൽ ഒരുക്കിയിട്ടില്ല. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കൊന്നും ആളെത്തുന്നില്ല. കാവൽ ജംഗ്ഷനിലെ പച്ചക്കറികടയിലേക്ക് വെള്ളം കയറി നിരവധി പച്ചക്കറികൾ നശിച്ചു. സമീപത്തെ നൂറിലേറെ വീടുകളിലുള്ളവർക്ക് വെള്ളക്കെട്ടിൽ ചവിട്ടാതെ വീട്ടിലേക്ക് പോകാനാകാത്ത സ്ഥിതിയാണ്. വാഹനങ്ങളിൽ പലതും വെള്ളക്കെട്ടിൽ വീണ് ഓഫായി. രാത്രിയിൽ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരുൾപ്പെടെയുള്ളവർ വെള്ളക്കെട്ടുമൂലം ഏറെ ബുദ്ധിമുട്ടുകായണ്.
തിരഞ്ഞെടുപ്പ് കഴിയട്ടെയെന്ന് അധികൃതർ
മുമ്പത്തെക്കാൾ ഉയർത്തി നിർമ്മിച്ചിരിക്കുന്നതിനാൽ റോഡിന്റെ വശങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കോർപ്പറേഷൻ അധികൃതരെത്തി മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞിരുന്നു. റോഡിലെ വെള്ളം ഒഴുകിപ്പോകാൻ നിലവിൽ സംവിധാനമില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കാവൽ ജംഗ്ഷനിലെ മറ്റൊരു റോഡിനോട് ചേർന്നുള്ള ഓടയിലേക്ക് പുതിയ റോഡിൽ നിന്നുള്ളവെള്ളം പൈപ്പ് വഴി എത്തിക്കാനുള്ള നടപടികൾ തുടങ്ങുമെന്നുമാണ് കോർപ്പറേഷൻ അധികൃതർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |