അനാവശ്യമായി കറങ്ങിയാൽ പിടിവീഴും
കൊല്ലം: രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. സ്റ്റേഷൻ അതിർത്തികളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് വാഹനഗതാഗതം നിയന്ത്രിക്കുന്നത് വീണ്ടും ആരംഭിച്ചിട്ടുണ്ട്. യാത്രയ്ക്ക് തടസമുണ്ടാകില്ലെങ്കിലും അനാവശ്യമായി കറങ്ങാനിറങ്ങുന്നവർക്ക് പിടിവീഴും.
വരുംദിവസങ്ങളിൽ അനാവശ്യ യാത്രക്കാർക്കെതിരെ പിഴ, വാഹനം പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. യാത്രാവിലക്ക് നേരിട്ടവർ തുടർന്നും അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും. രോഗികളുടെ പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവരെ നിരീക്ഷിക്കൽ, ക്വാറന്റൈൻ ലംഘനം, അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയുടെ പരിശോധനയും നടത്തും.
പരിശോധന ഇപ്രകാരം
1. പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർശന പരിശോധന
2. യാത്രയുടെ ഉദ്ദേശം വ്യക്തമാക്കിയില്ലെങ്കിൽ മടക്കിഅയയ്ക്കും
3. പൊലീസ്, ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ലംഘിച്ചാൽ നടപടി
4. അവശ്യസേവന മേഖലകളിലുള്ളവർ തിരിച്ചറിയൽ രേഖ കരുതണം
5. അന്യസംസ്ഥാനത്ത് നിന്നെത്തുന്നവർ ആർ.ടി.പി.സി.ആർ നെഗറ്റീവ് ഫലം കരുതണം
6. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് പരിശോധന
7. ക്വാറന്റൈനിലുള്ളവരെ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണം
8. പൊതുനിരത്തുകളിൽ കൂട്ടം കൂടുന്നവർക്കെതിരെ കർശന നടപടി
9. മാസ്ക് ധരിക്കാത്തവർക്കും സാമൂഹ്യഅകലം പാലിക്കാത്തവർക്കും പിടിവീഴും
10. ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നിവയിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ പിഴ
11. ബസ് സ്റ്റാൻഡ് അടക്കമുള്ള പൊതുസ്ഥലങ്ങളിലെ ആൾക്കൂട്ടം തടയാൻ പട്രോളിംഗ്
12. ക്ലസ്റ്ററുകൾ, കണ്ടെയ്ൻമെന്റ് സോണുകൾ എന്നിവിടങ്ങളിൽ യാത്രാനിയന്ത്രണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |