യാത്രക്കാർ കുറഞ്ഞു
കൊല്ലം: കൊവിഡ് വ്യാപനം രൂക്ഷമായി യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി സർവീസുകൾ കുത്തനെ ഇടിഞ്ഞു. ജില്ലയിൽ ആകെയുള്ള 575 ഷെഡ്യൂളുകളിൽ ഇപ്പോൾ 175 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇത് അത്യാവശ്യ യാത്രക്കാരെ ക്ലേശത്തിലാക്കിയിരിക്കുകയാണ്.
വരുന്ന ശനിയാഴ്ച നൂറിൽ താഴെ സർവീസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യാനാണ് സാദ്ധ്യത. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥിരമായി കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചിരുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി. പലരുടെയും ആശുപത്രി യാത്രയും മുടങ്ങി. നിരത്തിലിറങ്ങുന്ന സ്വകാര്യ ബസുകളുടെ എണ്ണവും കുറഞ്ഞതോടെ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.
സന്ധ്യയ്ക്ക് മുമ്പേ കൂടണയും
ഉൾപ്രദേശങ്ങളിൽ സന്ധ്യമയങ്ങിയാൽ പിന്നെ കെ.എസ്.ആർ.ടി.സി ബസുകൾ കിട്ടാനില്ലാത്ത അവസ്ഥയാണ്. കർഫ്യൂ തുടങ്ങുന്നതിന് മുമ്പ് ജീവനക്കാർക്ക് വീടുകളിലെത്താൻ എട്ട് മണിക്ക് സർവീസ് അവസാനിക്കുന്ന തരത്തിൽ എല്ലാ ഓർഡിനറി ബസുകളുടെയും സമയം പുനഃക്രമീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഗ്രാമപ്രദേശങ്ങളിലെ യാത്രക്കാർ സന്ധ്യ കഴിഞ്ഞാൽ ഓട്ടോ പിടിക്കേണ്ട അവസ്ഥയാണ്.
കൊല്ലം ഡിപ്പോ
പ്രതിദിന വരുമാനം: 12 ലക്ഷം (നേരത്തെ)
ഇപ്പോൾ: 3 ലക്ഷം (മറ്റ് ഡിപ്പോകളും)
ഒരു ബസിന്റെ കുറഞ്ഞ കളക്ഷൻ: 5000 രൂപ
''
നഷ്ടം കുറയ്ക്കുന്നതിനൊപ്പം സമ്പർക്കം കുറയ്ക്കുകയെന്ന ലക്ഷ്യം കൂടി മുൻനിറുത്തിയാണ് ഷെഡ്യൂളുകൾ റദ്ദാക്കിയത്.
കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |