എക്‌സിറ്റ്പോൾ തള്ളി നേതാക്കൾ
കൊല്ലം: ഒരുമാസത്തെ കാത്തിരിപ്പിന് നാളെ വിരാമമാകും. ഉച്ചയോടെ ജനവിധി എന്തെന്ന് അറിയാം. തിരഞ്ഞെടുപ്പിനിടെ മുന്നണികൾ നടത്തിയ അവകാശവദങ്ങളുടെ പൊരുത്തവും പൊരുത്തക്കേടുകളും ഇതോടെ വെളിവാകും.
എക്‌സിറ്റ്പോൾ പ്രവചനങ്ങളിൽ മൂന്ന് മുന്നണികളും വിശ്വസിക്കുന്നില്ല. ഇടത് മുന്നണി സംസ്ഥാനത്ത് തുടർഭരണം നേടുമെന്നും ജില്ലയിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ജയിക്കുമെന്നുമുള്ള പ്രവചനങ്ങൾ യു.ഡി.എഫ് നേതാക്കൾ തള്ളിക്കളയുന്നു.
എന്നാൽ പ്രവചനങ്ങളേക്കാൾ കൂടുതൽ സീറ്റ് നേടുമെന്നാണ് ഇടത് നേതാക്കൾ പറയുന്നത്. ഇടതുകോട്ട ഇനിയിളകില്ലെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പക്ഷേ ഇക്കുറി ജില്ലയിൽ അട്ടിമറിയുണ്ടാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. എൻ.ഡി.എ കരുത്ത് തെളിയിക്കുന്നതിനൊപ്പം അപ്രതീക്ഷിത വിജയവും നേതാക്കൾ പങ്കുവയ്ക്കുന്നു.
വോട്ടെണ്ണൽ രാവിലെ 8ന്
ആദ്യ ഫലസൂചന: 8.30ന്
ഇടതുകോട്ടകൾ തകരും
ജില്ലയിൽ യു.ഡി.എഫ് തരംഗമെന്ന് പറയാനാവും. ഒരിക്കൽ തേങ്ങ വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ. സമാനമാണ് എക്‌സിറ്റ്പോളുകൾ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചില ഏജൻസികൾ പ്രവചിച്ചത് എട്ട് സീറ്റായിരുന്നു. കിട്ടിയതോ 19. സർവേക്കാരല്ല വോട്ട് ചെയ്യുന്നത് ജനമാണ്. ഇക്കുറി ജില്ലയിൽ 9 മുതൽ 11 സീറ്റുവരെ യു.ഡി.എഫ് നേടും. താഴെത്തട്ടിൽ കൈമെയ് മറന്ന് അദ്ധ്വാനിച്ചതിന്റെ ഫലം ഉറപ്പാണ്. ഇടതുകോട്ടകൾ തകർന്നടിയുന്ന ചിത്രം നാളെ കാണാം. പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലം ആവർത്തിക്കും.
ബിന്ദുകൃഷ്ണ
ഡി.സി.സി പ്രസിഡന്റ്
സി.പി.ഐയുടെ വിലയിരുത്തൽ തെറ്റ്
സി.പി.ഐ സംസ്ഥാന കമ്മിറ്റി കരുനാഗപ്പള്ളി മണ്ഡലത്തിൽ വിജയസാദ്ധ്യത കുറവെന്ന തരത്തിൽ നടത്തിയ പരാമർശത്തോട് യോജിപ്പില്ല. ജനസ്പന്ദനം സി.പി.എമ്മിന് നന്നായറിയാം. കുറഞ്ഞത് 3000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ ആർ. രാമചന്ദ്രൻ കരുനാഗപ്പള്ളിയിൽ തിരഞ്ഞെടുക്കപ്പെടും. ശബരിമല വിഷയമൊന്നും തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കൊല്ലം ഇടതുകോട്ടയാണ്. അത് അത്ര പെട്ടെന്നൊന്നും തകരില്ല. കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കും. ജില്ലയിലെ പതിനൊന്ന് നിയമസഭാ സീറ്റിലും എൽ.ഡി.എഫ് വിജയിക്കും. എക്‌സിറ്റ് പോളിൽ വിശ്വാസമില്ല.
എസ്. സുദേവൻ
സി.പി.എം ജില്ലാ സെക്രട്ടറി
അടിയൊഴുക്കുകൾ വിധി നിർണയിക്കും
മുൻപെങ്ങും കാണാത്തവിധം ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും അടിയൊഴുക്കുകൾ വ്യത്യസ്തമായിരുന്നു. സി.പി.എമ്മുകാർക്കിടയിലും കടുത്ത പിണറായി വിരോധം കാണാമായിരുന്നു. ചെറുപ്പക്കാർക്ക് തൊഴിൽ കൊടുക്കാതെ പിൻവാതിൽ നിയമനം നടത്തിയതും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ജില്ലയിൽ ആറ് സീറ്റ് പ്രതീക്ഷിക്കുന്നു. മറ്റ് അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി നേടുന്ന വോട്ട് വിജയപരാജയങ്ങളിൽ നിർണായകമാകും. എക്‌സിറ്റ്പോളിൽ വിശ്വാസമില്ല.
ബി.ബി. ഗോപകുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |