ആശ്വാസ നടപടികൾ ചവറ്റുകുട്ടയിൽ
കൊല്ലം: സർക്കാർ പുനരുദ്ധാരണ പാക്കേജുകൾക്ക് സാവകാശം നൽകാതെ കശുഅണ്ടി വ്യവസായത്തിന് പൂട്ടിടാൻ ബാങ്കുകൾ. ചെറുകിട വ്യവസായ പരിധിയിലെ കശുഅണ്ടി ഫാക്ടറികൾക്ക് നൽകിയ വായ്പാത്തുക വേഗത്തിൽ പിടിച്ചെടുക്കുന്ന നടപടികളാണ് ബാങ്കുകൾ സ്വീകരിച്ചത്.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയുള്ള നടപടികളുടെ ഭാഗമായി വായ്പാ തുക പിടിച്ചെടുക്കുന്നതിന് ട്രൈബ്യൂണലിന് ബാങ്കുകൾ കത്തുനൽകി.
നിലവിൽ വ്യവസായം നടത്തുന്നവർക്ക് അക്കൗണ്ട് മെച്ചപ്പെടുത്താനും വായ്പ കുറവുള്ളവർക്ക് വായ്പാ ഗാരന്റി ട്രസ്റ്റിന്റെ നടപടികൾക്ക് സാവകാശം നൽകാതെയുമാണ് ബാങ്കുകളുടെ ഏകപക്ഷീയ നടപടി.
രണ്ട് വർഷത്തിലധികമായി മന്ദഗതിയിലായ വ്യവസായത്തിനാണ് സർക്കാർ പാക്കേജുകൾ പ്രഖ്യാപിച്ചത്.
ഒറ്റത്തവണ തീർപ്പാക്കൽ, പലിശ ഏകീകരണം, പുനരുദ്ധാരണ പാക്കേജ് എന്നിവയെല്ലാം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബാങ്കുകളുടെ ഏകപക്ഷീയ നടപടി.
മൂന്നംഗ സമിതി റിപ്പോർട്ട് നിർണായകം
കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കാനും പാക്കേജുകൾ നടപ്പാക്കാനും സംസ്ഥാന സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതി മൂന്ന് തവണ സിറ്റിംഗ് നടത്തി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. പുതിയ സർക്കാർ അധികാരമേറ്റിട്ട് ദിവസങ്ങളേ ആയുള്ളു. തുടർനടപടികൾക്ക് സാവകാശം ആവശ്യമാണ്. അതിനിടയിലാണ് ബാങ്കുകൾ തിരുക്കപ്പെട്ട് നടപടികളിലേക്ക് കടന്നിരിക്കുന്നത്.
പ്രതിസന്ധികൾ
1. അന്താരാഷ്ട്ര വിപണിയിലെ വേതനക്കുറവ്
2. നിലവിൽ നാട്ടിലെ കൂലിയും പര്യാപ്തമല്ല
3. കൊവിഡിനെ തുടർന്ന് ഫാക്ടറികൾ അടഞ്ഞത്
4. വിപണിയിലെ ആവശ്യക്കാരുടെ ഇടിവ്
4. അന്താരാഷ്ട്ര വ്യവസായികൾ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത്
സംസ്ഥാനത്ത്
കശുഅണ്ടി ഫാക്ടറി ഉടമകൾ: 336
തൊഴിലാളികൾ: 1,00,000 മുകളിൽ
"
പുനരുദ്ധാരണ പാക്കേജ് അവസാന ഘട്ടത്തിൽ നിൽക്കെ ബാങ്കുകൾ സാവകാശം നൽകാതെ നടപടികൾക്കായി ഡെബിറ്റ്‌സ് റിക്കവറി ട്രൈബ്യൂണലിന് കൈമാറുന്ന നടപടി നിറുത്തിവയ്ക്കണം. അക്കൗണ്ട് നില മെച്ചപ്പെടുത്തി വ്യവസായം തുടരാൻ അനുവദിക്കണം.
നിസാമുദ്ദീൻ, സംസ്ഥാന പ്രസിഡന്റ്,
ഫെഡറേഷൻ ഒഫ് കാഷ്യു പ്രൊസസേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |