SignIn
Kerala Kaumudi Online
Saturday, 27 April 2024 9.53 AM IST

തീരത്ത് നിയന്ത്രണങ്ങളുടെ തിരയേറ്റം

harbour

 പട്ടിണിത്തോണിയിൽ മത്സ്യത്തൊഴിലാളികൾ

കൊല്ലം: വറുതിയുടെ തീരത്ത് തീരാദുരിതമായി വീണ്ടും നിയന്ത്രണങ്ങൾ. കൊവിഡ്, യാസ് ചുഴലിക്കാറ്റ്, ഹാർബർ നിയന്ത്രണങ്ങൾ എന്നിവയെല്ലാം മൂലം പട്ടിണിയിലായ മത്സ്യത്തൊഴിലാളികൾക്ക് മേൽ അടുത്തദിവസങ്ങളിൽ കാറ്റ് മുന്നറിയിപ്പ് കൂടിയെത്തിയിരിക്കുകയാണ്.

ജൂൺ 2 വരെയാണ് കടലിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. 9 മുതൽ ആരംഭിക്കുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം കൂടി കഴിയുമ്പോഴേക്കും തീരം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തും.
കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏപ്രിൽ അവസാനം മുതൽ ഹാർബറുകൾ അടച്ചിടുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെ മുഴുപട്ടിണിയിലേക്ക് വീഴുകയായിരുന്നു തീരദേശം. ചില ഹാർബറുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയെങ്കിലും ഈ മാസം 3ന് അർദ്ധരാത്രിയോടെ പൂർണമായും അടച്ചു. പിന്നീട് 22ന് നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഹാർബർ തുറക്കാനായില്ല.

ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനെ തുടർന്നായിരുന്നു നീണ്ടകര തുറക്കാൻ കഴിയാതിരുന്നത്. ഇന്നലെ വീണ്ടും തുറന്നെങ്കിലും ജില്ലയിലെ ഭൂരിഭാഗം ബോട്ടുകളും കടലിൽ പോയിരുന്നില്ല.

നീണ്ടകരയിൽ എത്തിയത് പത്തോളം യാനങ്ങൾ

ഒരുമാസത്തിന് ശേഷം നീണ്ടകര ഹാർബർ തുറന്ന് പ്രവർത്തിച്ചപ്പോൾ മത്സ്യവില്പനയ്ക്കായി എത്തിയത് പത്തോളം യാനങ്ങൾ മാത്രം. ഇവയിലധികവും അന്യ ജില്ലകളിൽ നിന്നുള്ളവയായിരുന്നു. ഇവയിൽ രണ്ടെണ്ണം മാത്രമാണ് വലിയ ബോട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയും നിയന്ത്രണം മൂലമുള്ള തിരിച്ചടിയുമാണ് ജില്ലയിലെ ബോട്ടുകളിലധികവും കടലിൽ പോകാതിരുന്നതിന് കാരണം. അയല, കിളി ഇനങ്ങളാണ് കൂടുതലായും ലഭിച്ചത്.

കടുത്ത നിയന്ത്രണം ഉണ്ടാകില്ല

ഇന്ന് മുതൽ ജൂൺ ഒന്നുവരെ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടെങ്കിലും കടുത്ത നിയന്ത്രണം വേണ്ടെന്ന തീരുമാനത്തിലാണ് അധികൃതർ. മത്സ്യത്തൊഴിലാളികളുടെ ആവശ്യവും കാറ്റിന്റെ വേഗത തീവ്രമാകാനുള്ള സാദ്ധ്യതക്കുറവും പരിഗണിച്ചാണ് കടുത്ത നിയന്ത്രണം വേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. തുറമുഖവകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

കാറ്റ് മുന്നറിയിപ്പ്

ഇന്ന് മുതൽ ജൂൺ ഒന്നുവരെ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിലാകും കാറ്റ് വീശുക. ജൂൺ രണ്ടുവരെ തെക്കുപടിഞ്ഞാറൻ - മദ്ധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

''

യാനങ്ങൾ കുറവായതിനാൽ ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ലഭിച്ച മത്സ്യങ്ങൾക്ക് നല്ല വില ലഭിച്ചു.

മത്സ്യത്തൊഴിലാളികൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.