ട്രാൻ. - സ്വകാര്യ ബസ് സർവീസ് മുടങ്ങുന്നു
കൊല്ലം: യാത്രാഇളവുകൾ നിലവിൽ വന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഗ്രാമീണ മേഖലകളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചില്ല. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓടാതായതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്ന സാധാരണക്കാരും വലയുകയാണ്.
വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഇരുകൂട്ടരും സർവീസ് നടത്താത്തത്. പൊതുഗതാഗതത്തെ ആശ്രയിച്ച് യാത്ര നടത്തുന്നവരാണ് ഗ്രാമീണരിൽ അധികവും. ജില്ലയിൽ ഒരു ബസ് സർവീസ് മാത്രമുള്ള സ്ഥലങ്ങളുമുണ്ട്. ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണമുണ്ടെങ്കിലും ഒറ്റ ബസ് മാത്രമുള്ളയിടത്ത് അത് ബാധകമല്ലെന്ന് സർക്കാർ തന്നെ പറഞ്ഞിട്ടും സർവീസ് ആരംഭിക്കുന്നതിന് അനിശ്ചിതത്വം തുടരുകയാണ്.
ഷെഡ്യൂൾ പുനഃക്രമീകരിക്കണം
കൊല്ലം, കൊട്ടാരക്കര ഡിപ്പോയിലൊഴികെ മറ്റൊരിടത്തും ഗ്രാമീണ സർവീസുകൾ ആരംഭിച്ചിട്ടില്ല. ചെയിൻ സർവീസുള്ള റൂട്ടുകളിൽ അധിക സർവീസ് നടത്തുന്നുണ്ട്. ഷെഡ്യൂൾ പുനഃക്രമീകരണം പൂർത്തിയാകാൻ മൂന്ന് ദിവസം കൂടി വേണ്ടിവരും. ഇതിന് ശേഷം സർവീസുകൾ കൂടുതലായി ആരംഭിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.
നിയന്ത്രണങ്ങൾ മാറട്ടെ
1. സർവീസുകൾ പൂർണമായി നടത്തുന്നില്ല
2. ഒറ്റ, ഇരട്ട അക്ക നിയന്ത്രണത്തിലൂടെ ആഴ്ചയിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസം മാത്രമേ സർവീസുള്ളു
3. യാത്രക്കാരുടെ കുറവും ഇന്ധനവിലയും താങ്ങാനാകുന്നില്ല
4. കിട്ടുന്ന വരുമാനം നികുതിയടയ്ക്കാൻ പോലും തികയുന്നില്ല
5. ടാക്സ് ഇളവ് ലഭിക്കുന്നതിന് ജി.ഫോം നൽകി സർവീസ് നിറുത്തി
6. നിയന്ത്രണങ്ങൾ മാറുന്നമുറയ്ക്ക് എല്ലാ സർവീസുകളും പുനരാരംഭിക്കും
''
സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഒരുബസുപോലും സർവീസ് നടത്താതിരിക്കുന്നത് ഗ്രാമീണ മേഖലകൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നതിന് തുല്യമാണ്.
ഗ്രാമീണ യാത്രക്കാർ
''
സിംഗിൾ ഡ്യൂട്ടി ക്രമീകരണത്തിന്റെ ഭാഗമായി ഷെഡ്യൂൾ പുനഃക്രമീകരണം പൂർത്തിയായ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂ.
കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |