ഒാൺലൈൻ മേഖലയിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ ആപ്പുകളും പൊലീസിന്റെ ചിരി പദ്ധതിയും
കൊല്ലം: പഠനവും ക്ലാസുകളും ഓൺലൈനിലൂടെയാകുമ്പോൾ കുട്ടികൾ സൈബർ മേഖലയിൽ സുരക്ഷിതരായിരിക്കുമോയെന്നത് ഒാരോ രക്ഷിതാക്കളുടെയും ആശങ്കയാണ്. അനാവശ്യ വെബ് ഉള്ളടക്കങ്ങളും അപകടസാദ്ധ്യതയുള്ള ആപ്ലിക്കേഷനുകളുമുണ്ടാക്കുന്ന വെല്ലുവിളിയെ മറികടക്കാൻ പേരെന്റൽ കൺട്രോൾ സോഫ്ട്‌വെയറുകൾ ഏറെ സഹായകരമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഇത്തരം സുരക്ഷിത ആപ്പ്ളിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയും. കുട്ടികളെ സുരക്ഷിതരാക്കാനും അവരുടെ ഉപകരണങ്ങൾ, സ്ഥാനം എന്നിവ നിരീക്ഷിക്കാനും അതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ നൽകുന്നതിനും ഇതിലൂടെ ഫലപ്രദമായി കഴിയും. ഇത്തരം കാര്യങ്ങളിൽ അവബോധമുണ്ടാക്കാൻ സംസ്ഥാന പൊലീസിന്റെ 'ചിരി' പദ്ധതിയും നിലവിലുണ്ട്. ഫോണിലൂടെ സംശയനിവാരണം നടത്താനുള്ള സൗകര്യവും ലഭ്യമാണ്.
ആസക്തിയിലൂടെ അപകടത്തിലേക്ക്
പഠനം വീടുകളിലൊതുങ്ങിയതോടെ സ്മാർട്ട് ഫോണുകൾ കുട്ടികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. കുട്ടികളുടെ വാശിക്ക് മുന്നിൽ മാതാപിതാക്കൾ കീഴടങ്ങുന്ന അവസ്ഥയാണ് മിക്ക വീടുകളിലും. തന്മൂലം ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷവുമുണ്ടാകുന്നുണ്ട്. അമിതമായ മൊബൈൽ ഉപയോഗം മൂലമുണ്ടാകുന്ന തലവേദന, കഴുത്തുവേദന, കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ഗൗരവകരമാണ്. മറ്റുള്ളവരുമായി അകലം പാലിക്കുന്നതിനാൽ പല കുട്ടികളും വിഷാദ രോഗത്തിലേക്കും വഴുതിവീഴാറുണ്ട്.
കേരള പൊലീസിന്റെ ‘ചിരി’ പദ്ധതി
കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസിന്റെ ചിരി പദ്ധതിയുടെ കീഴിൽ സംസ്ഥാനത്താകെ നിരവധി സൈക്കോളജിസ്റ്റുകൾ, കൗൺസിലർമാർ, സൈക്യാട്രിസ്റ്റുകൾ, എൽഡർമെന്റർമാർ, പിയർമെന്റർ എന്നിവർ പ്രവർത്തിക്കുന്നുണ്ട്.
ഹെൽപ് ലൈൻ നമ്പർ : 9497900200
കുട്ടികൾ ഓൺലൈൻ ഗെയിമുകളിലേക്ക്
1. ഭക്ഷണം പോലും ഉപേക്ഷിച്ച് ഗെയിം കളിക്കുക
2. എപ്പോഴും ഗെയിം കളിക്കാനുള്ള വ്യഗ്രത
3. ഗെയിം നിറുത്താൻ ആവശ്യപ്പെടുമ്പോൾ ദേഷ്യം
4. മറ്റ് വിനോദങ്ങളിൽ മനംമടുപ്പ്
5. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാത്ത അവസ്ഥ
മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കണം
1. മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കണം
2. സെർച്ച് ഹിസ്റ്ററി പരിശോധിക്കണം
3. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കണം
4. കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കണം
5. ഗെയിം കളിക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |