SignIn
Kerala Kaumudi Online
Saturday, 27 April 2024 6.25 AM IST

ദുരൂഹതയുടെ ചുരുളഴിയാതെ...

c

105 പേരുടെ ജീവനെടുത്ത പെരുമൺ ദുരന്തത്തിന് ഇന്ന് 33 വയസ്

കൊല്ലം: ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള പതിവ് യാത്രയിലായിരുന്നു ഐലൻഡ് എക്‌സ്‌പ്രസ്. 33 വർഷങ്ങൾക്ക് മുമ്പ് ഒരുച്ചനേരത്ത്,​ കൃത്യമായി പറഞ്ഞാൽ 12.45ന് മൺറോത്തുരുത്തിനും പെരിനാടിനുമിടയിൽ പെരുമൺ പാലത്തിൽ ആ യാത്ര താളം തെറ്റി. പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിന്റെ ആഴങ്ങളിലേക്ക് ഐലൻഡ് എക്സ്‌പ്രസിന്റെ പത്ത് ബോഗികൽ പതിച്ചപ്പോൾ 105 പേരുടെ ജീവനാണ് നഷ്ടമായത്. വർഷങ്ങൾ പിന്നിട്ടിട്ടും അപകടകാരണം ഇന്നും ദുരൂഹമായി തുടരുകയാണ്. റെയിൽവേ അന്വേഷണത്തിനായി വിവിധ കമ്മിഷനുകളെ നിയോഗിച്ചെങ്കിലും കൃത്യമായ കാരണം ഇനിയും വ്യക്തമായിട്ടില്ല. ചെറുകാറ്റുപോലും വീശാതിരുന്ന അന്ന് 'ടൊർണാഡോ" എന്ന അതിഭീകര കൊടുങ്കാറ്റ് പെരുമൺ പാലത്തിന് മുകളിൽ വീശിയടിച്ചെന്ന വിചിത്രവാദവും റെയിൽവേ മുന്നോട്ടുവച്ചു.

എന്തുകൊണ്ട് 'ടൊർണാഡോ'

അപകടത്തിന് ദൃക്‌സാക്ഷികളായ പലരും ഇന്നും പെരുമൺ, പേഴുംതുരുത്ത് ഭാഗങ്ങളിൽ താമസിക്കുന്നുണ്ട്. അപകടദിവസം രാവിലെ മുതൽ ചെറിയചാറ്റൽ മഴയുണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റ് സംഭവങ്ങളൊന്നുമുണ്ടായില്ല. എന്നാൽ ടൊർണാഡോ എന്ന ചുഴലിക്കാറ്റിന്റെ വാദം റെയിൽവേ ഉയർത്തിയത് മറ്റ് ചില സംഭവങ്ങൾ മറയ്ക്കുന്നതിനാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ഒറ്റവരിപ്പാതയായിരുന്ന ട്രാക്കിൽ അപകടദിവസം അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കിടെ ഇളക്കിയിട്ടിരുന്ന പാളങ്ങൾ യോജിപ്പിക്കുന്നതിന് മുൻപ് ട്രെയിൻ കടത്തിവിട്ടതാണ് അപകടകാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. കെടുകാര്യസ്ഥത മൂലമുണ്ടായ അപകടത്തിന്റെ യഥാർത്ഥകാരണം മറയ്ക്കുന്നതിനായാണ് ഇല്ലാത്ത 'ടൊർണാഡോ'യെ റെയിൽവേ ഉയർത്തിക്കാട്ടിയതെന്നും ഇവർ പറയുന്നു. റെയിൽ സേഫ്ടി കമ്മിഷണറായിരുന്ന സൂര്യനാരായണനായിരുന്നു ഇത്തരം ഒരു നിഗമനത്തിലെത്തിയത്. പിന്നീട് പ്രതിഷേധം ആളിക്കത്തിയപ്പോൾ റിട്ട. എയർ മാർഷൽ സി.എസ്. നായികിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് പുനരന്വേഷണച്ചുമതല നൽകിയെങ്കിലും അന്വേഷണം അവസാനിപ്പിക്കാൻ റെയിൽവേ തന്നെ മുൻകൈയെടുക്കുകയായിരുന്നു.

സ്മാരകവും അനുസ്‌മരണവും

പെരുമൺ ദുരന്തവുമായി ബന്ധപ്പെട്ട് സ്മാരകം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും റെയിൽവേ ചുവപ്പുകൊടിയാണ് കാട്ടിയത്. ഒടുവിൽ ദുരന്തദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹായത്തോടെ സ്മൃതിമണ്ഡപം സ്ഥാപിച്ചു. പെരുമൺ ജങ്കാർ കടവിൽ പനയം പഞ്ചായത്തിന്റെ സ്‌മൃതിമണ്ഡപവും ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. മരിച്ച 105 പേരുടെപേരുകൾ ഫലകത്തിൽ രേഖപ്പെടുത്തി. ദുരന്തദിനാചരണ കമ്മിറ്റിയുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ പരിപാടികൾ നടത്താറുണ്ട്.

പെരുമൺ ദുരന്തം: 1988 ജൂലായ് 8ന് ഉച്ചയ്ക്ക് 12.45ന്

അപകടം: പെരുമൺ പാലത്തിൽ നിന്ന് ട്രെയിൻ അഷ്ടമുടിക്കായലിലേക്ക് പതിച്ചു

ട്രെയിൻ: ബംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസ്

മരണം: 105

ദുരന്തശേഷം

 ജുഡിഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഫലം കണ്ടില്ല

 മരിച്ച 105 പേരിൽ മുപ്പതോളം പേർക്ക്‌ ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല

 തുടർനടപടികൾ സർക്കാർ ഉപേക്ഷിച്ച നിലയിലാണ്

 പെരുമൺ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1990ൽ പെരുമൺ ദുരന്ത റിലീഫ്‌ വാർഡ് തുറന്നു

 2012 ജൂലായ് 8ന് കിടത്തിച്ചികിത്സ ഉദ്‌ഘാടനം ചെയ്തു

 നിലവിൽ പെരുമൺ ദുരന്തറിലീഫ്‌ വാർഡ് ഒഴിവാക്കിയ നിലയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.