കൊല്ലം: മലിനജലം ഒഴുകിയെത്തി ജലാശയങ്ങൾ വൃത്തിഹീനമാകുന്നത് തടയാൻ നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും വൈകാതെ ഭൂഗർഭ ഓടകൾ വരും. ഓടകൾ സ്ഥാപിക്കേണ്ട റോഡുകളും സംസ്കരണ കേന്ദ്രങ്ങളും കണ്ടെത്താൻ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഉടൻ സർവേ ആരംഭിക്കും.
വർദ്ധിച്ചുവരുന്ന ജലാശയങ്ങളുടെ മലിനീകരണം തടയാനുള്ള ആസൂത്രണ വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് ഓടകളുടെ നിർമ്മാണം. കുരീപ്പുഴയിൽ മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ആശ്രാമം, തങ്കശേരി, കന്റോൺമെന്റ്, കച്ചേരി, വാടി, പള്ളിത്തോട്ടം, താമരക്കുളം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടുന്ന 10 നഗരസഭാ ഡിവിഷനുകളിലെ വീടുകളിൽ നിന്നുള്ള മലിനജലമാകും കുരീപ്പുഴയിലെ പ്ലാന്റിലെത്തിക്കുക. ഇതിന് പുറമേയുള്ള സ്ഥലങ്ങളിലാണ് ഭൂഗർഭ ഓട സ്ഥാപിക്കുന്നത്.
സംസ്കരണം പ്രത്യേകം പ്ലാന്റുകൾ സ്ഥാപിച്ച്
എല്ലാ പ്രദേശങ്ങളിലെയും മലനിജലം ഒരിടത്തായിരിക്കില്ല എത്തിക്കുക. വികേന്ദ്രീകൃത അടിസ്ഥാനത്തിൽ പ്രത്യേകം പ്ലാന്റുകൾ സ്ഥാപിച്ചായിരിക്കും സംസ്കരണം. നഗരത്തിലെ പല വീടുകളിൽ നിന്നുമുള്ള മാലിന്യം നിലവിൽ തൊട്ടടുത്തുള്ള ഓടകളിലേക്കാണ് ഒഴുക്കിവിടുന്നത്. കക്കൂസ് മാലിന്യമടക്കം ഇങ്ങനെ ഓടകളിലൂടെ ഒഴുകി ജലാശയങ്ങളിലാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ജലാശയങ്ങൾ എത്ര ശുചീകരിച്ചാലും വൈകാതെ മലിനമാകുന്ന അവസ്ഥയാണ്. ഇത് ടൂറിസം പദ്ധതികളെയും സാരമായി ബാധിക്കുന്നുണ്ട്. ഇതൊഴിവാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |