കൊല്ലം: വാട്ടർ അതോറിട്ടി ജീവനക്കാരൻ ആശ്രാമം കൃഷ്ണായനത്തിൽ എസ്.പി. ദിലീഷ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിക്കാതെ പൊലീസ്. രണ്ട് ജീവനക്കാർക്കെതിരെ പരാമർശമുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനോ ആരോപണ വിധേയരെ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം ജലഭവനിലെ ജൂനിയർ സൂപ്രണ്ട് ദിലീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലത്തേക്ക് സ്ഥലം മാറ്റം ലഭിച്ചിട്ടും വിടുതൽ ലഭിക്കാത്ത തരത്തിൽ ദിലീഷിനെ കുരുക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ഇതിന്റെ സൂചനകൾ ആത്മഹത്യാ കുറിപ്പിലുമുണ്ട്.
വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയില്ല
ഓഫീസ് തുറന്നാലുടൻ ആരോപണ വിധേയരുടെയും സഹപ്രവർത്തകരുടെയും മൊഴിയെടുക്കുമെന്നാണ് ഈസ്റ്റ് പൊലീസ് പറഞ്ഞിരുന്നത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് അനങ്ങിയിട്ടില്ല. ദിലീഷ് വീട്ടിലേക്ക് കൊണ്ടുവന്ന ഓഫീസ് ഫയലുകൾ സീൽ ചെയ്യാൻ എത്തിയപ്പോഴും വീട്ടുകാരുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനമുള്ളവരാണ്. ഇവരെ സഹായിക്കാൻ വേണ്ടി പൊലീസ് ബോധപൂർവം അന്വേഷണം ഇഴയ്ക്കുകയാണെന്ന് ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |