തൊടിയൂർ: താമിഴ്നാട്ടിലെ രാജപാളയത്തെ ക്ഷേത്രത്തിൽ കൊടിമരം നിർമ്മിക്കാനുള്ള തേക്കുമരം കരുനാഗപ്പള്ളി മാരാരിത്തോട്ടത്തു നിന്ന്.
താന്ത്രികവിധി പ്രകാരം നിലം തൊടാതെ മുറിച്ചിറക്കിയ മരം മാരാരിത്തോട്ടം ക്ഷേത്ര നടയിലെത്തിച്ച് ദീപാരാധനയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് മിനിലോറിയിൽ കൊണ്ടുപോയി.
രാജപാളയം സ്വസ്ഥനാഥൻ പുത്തൂരിലെ മാരിയമ്മൻ കോവിലിൽ കൊടിമരത്തിനായാണ് മരം കൊണ്ടുപോയത്. ക്ഷേത്രത്തിൽ നടന്ന
ദേവപ്രശ്നത്തിൽ കേരളത്തിലെ കരുനാഗപ്പള്ളി താലൂക്കിൽ നിന്നുള്ള മരമായിരിക്കണം കൊടിമരത്തിനായി ഉപയോഗിക്കേണ്ടതെന്ന് കണ്ടതിനെത്തുടർന്ന് ക്ഷേത്രം ഭാരവാഹികൾ കഴിഞ്ഞ ഒരു മാസമായി കരുനാഗപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ ലക്ഷണമൊത്ത തേക്ക് മരത്തിനായി തിരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ മാരാരിത്തോട്ടം കരയനാത്തിൽ ഭാഗത്തെ അജിതഭവനം സുരേഷിന്റെ പുരയിടത്തിൽ അനുയോജ്യമായ തേക്കുമരം കണ്ടെത്തി. മരം നൽകാൻ വീട്ടുകാർക്കും സമ്മതമായിരുന്നു.
ആറു പതിറ്റാണ്ട് പഴക്കമുള്ള തേക്ക് കല്ലേലിഭാഗം പട്ടശ്ശേരിൽ രാജേഷും സംഘവുമാണ് നിലംതൊടാതെ മുറിച്ചിറക്കിയത്.17 വടവും ആറ് കപ്പിയും ജെ.സി.ബി യും ഇതിനായി ഉപയോഗിച്ചു. 41 അടി നീളവും 70 ഇഞ്ച് ചുറ്റുവണ്ണവുമാണ് തേക്കിനുള്ളത്. കൊടിമരമായി ഉയരുംവരെ ഭൂമിയിൽ സ്പർശിക്കാൻ പാടില്ലെന്നാണ് താന്ത്രിക വിധി. ക്ഷേത്രം ഭാരവാഹികളായ കസമ്പീസ് വരൻ, ശെൽവ മാടസ്വാമി, വെങ്കിടേശ്, മാരിയപ്പൻ, പ്രമേഷ് കുമാർ, ശെൽവകുമാർ എന്നിവരാണ് മരം രാജപാളയത്തേക്ക് കൊണ്ടുപോകാൻ നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |