കിടക്കകളുടെ എണ്ണം സർക്കാർ കൂട്ടുമെന്ന് പ്രതീക്ഷ
കൊല്ലം: സർക്കാർ കനിഞ്ഞാൽ ജില്ലാ ആയുർവേദ ആശുപത്രി നൂറ് അംഗീകൃത കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള ചികിത്സാ കേന്ദ്രമായി വളരും. ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.
നിലവിൽ 50 അംഗീകൃത കിടക്കകൾ മാത്രമാണുള്ളത്. ഇതിന് പുറമേ പേ വാർഡ്, ജെറിയാട്രിക് വാർഡ് എന്നിവിടങ്ങളിലായി 36 കിടക്കകൾ കൂടി അധികമായി ക്രമീകരിച്ചിട്ടുണ്ട്. പക്ഷെ ഇവിടെയുള്ള രോഗികളെ ചികിത്സിക്കാൻ ആവശ്യത്തിന് ഡോക്ടർമാരും തെറാപ്പിസ്റ്റുമാരുമില്ല. നാഷണൽ ആയുഷ് മിഷൻ, ജില്ലാ പഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് താത്കാലിക ജീവനക്കാരെ നിയോഗിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.
50 കിടക്കകളാണ് അധികൃതർ പുതുതായി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ലഭിച്ചാൽ ആകെ കിടക്കകളുടെ എണ്ണം 136 ആകും. നിലവിൽ ചീഫ് മെഡിക്കൽ ഓഫീസർ സഹിതം 77 ജീവനക്കാരാണുള്ളത്. ഇതിൽ പകുതിയിലേറെയും താത്കാലികക്കാരാണ്. സൂപ്രണ്ട്, ലേ സെക്രട്ടറി, രണ്ട് മെഡിക്കൽ ഓഫീസർമാർ, ആറ് തെറാപ്പിസ്റ്റ് എന്നിവരുടെ അധിക തസ്തികയും ആവശ്യപ്പെട്ടിട്ടുണ്ട്. കിടക്കകളും തസ്തികകളും സർക്കാർ അനുവദിച്ചാൽ അടിസ്ഥാന സൗകര്യം ഒരുക്കി നൽകാമെന്ന് ജില്ലാ പഞ്ചായത്ത് വാഗ്ദാനം ചെയ്തിട്ടുണ്ട്.
...........................
50: അംഗീകൃത കിടക്കകളുടെ എണ്ണം
136: സർക്കാർ കനിഞ്ഞാൽ മൊത്തം കിടക്കകൾ
...................................
കിടക്കകളും തസ്തികകളും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ശുപാർശ ജില്ല ആയുർവേദ ആശുപത്രി ജില്ലാ പഞ്ചായത്തിനാണ് കൈമാറിയത്. ഈ ഫയലിന് ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭിച്ച് ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഭാരതീയ ചികിത്സ വകുപ്പ് ജില്ല ഓഫീസും സമാനമായ ശുപാർശ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്
ഡോ. അഭിലാഷ് (ജില്ല ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |