കരുനാഗപ്പള്ളി: ചിറ്റുമല ദേവീക്ഷേത്രത്തിലെ ഈഴവ ശാന്തിയെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തെ കീഴ്നടപ്പായി കണ്ട് തള്ളിക്കളയാനാകില്ലെന്നും പിന്നാക്കക്കാരെ വേദമന്ത്രങ്ങൾ പഠിപ്പിച്ച് ശ്രീകോവിലിൽ പ്രവേശിപ്പിച്ച ദേവസ്വം മുൻ പ്രസിഡന്റ് പ്രാക്കുളം ഭാസിയുടെ ആർജ്ജവം നിലവിലെ ഭാരവാഹികൾ കാട്ടണമെന്നും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സാമൂഹ്യ സമത്വത്തിൽ ശ്രദ്ധ ചെലുത്തിയിരുന്ന പ്രാക്കുളം ഭാസി, ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ബ്രാഹ്മണർ, നായർ, ഈഴവർ, പുലയർ എന്നീ ജാതികളിൽപ്പെട്ട പത്തു പേരെ തിരുവല്ല ശ്രീകൃഷ്ണാശ്രമത്തിൽ ചേർത്ത് തന്ത്റവിദ്യ പഠിപ്പിച്ച ശേഷം പേരിനൊപ്പം ശർമ്മ സ്ഥാനം നൽകുകയും ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ശാന്തിമാരായി നിയമിക്കുകയും ചെയ്തു. കാലങ്ങൾക്കിപ്പുറം സവർണരുടെ നേതൃത്വത്തിൽ ജാതി വിവേചനം നടത്തുകയാണ്. ചിറ്റുമല ക്ഷേത്രത്തിലെ ജാതിവിവേചനത്തെ കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തുന്ന അന്വേഷണം ത്വരിതപ്പെടുത്തി കുറ്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ക്ഷേത്രങ്ങൾ സവർണ വിഭാഗങ്ങൾക്ക് മാത്രമായി കൈമാറിയാൽ ഈഴവരാദി പിന്നാക്ക ദളിത് വിഭാഗങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങൾ ആവർത്തിക്കും. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ ദേവസ്വം ബോർഡ് അടിയന്തര ഇടപെടൽ നടത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സോമരാജൻ, വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് അംഗങ്ങളായ കെ.പി. രാജൻ, കെ.ജെ. പ്രസേനൻ, കളരിക്കൽ എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ഡോ. കെ. രാജൻ, അഡ്വ. എൻ. മധു, എം. രാധാകൃഷ്ണൻ, ജി. ശ്രീകുമാർ, രഘുനാഥ്, സദാനന്ദൻ, ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |