കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവ്വീസുകളെല്ലാം ബൈപ്പാസുകൾ വഴിയാക്കുന്ന 'ബൈപ്പാസ് റൈഡർ' പരിഷ്കാരത്തിന്റെ ഭാഗമായി അയത്തിൽ ജംഗ്ഷനിൽ സർക്കുലർ സർവ്വീസ് സ്റ്റേഷൻ ആരംഭിക്കും. ബൈപ്പാസ് റൈഡറുകളിലെ യാത്രക്കാർക്ക് വിശ്രമിക്കാനും ബസ് കാത്തിരിക്കാനുമാണ് പുതിയ സ്റ്റേഷൻ.
സർവ്വീസിന് ഉപയോഗിക്കാൻ കഴിയാത്ത പഴയ ബസുകൾ ഉപയോഗിച്ചാകും അയത്തിൽ ജംഗ്ഷനിൽ റോഡിന്റെ ഇരുവശവും സ്റ്റേഷൻ തയ്യാറാക്കുക. ബസിൽ ഫാൻ, മനോഹരമായ ഇരിപ്പിടങ്ങൾ, സംഗീതം, വെളിച്ചം തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും. നഗരസഭയുമായി സഹകരിച്ച് തൊട്ടടുത്ത് ശൗചാലയവും ലഘുഭക്ഷണശാലയും ആലോചനയിലുണ്ട്. ഇവിടെ 24 മണിക്കൂറും ഒരു ജീവനക്കാരൻ ഉണ്ടാകും. ബൈപ്പാസിൽ രാത്രികാലങ്ങളിൽ അടക്കം ഉണർന്നിരിക്കുന്ന പ്രദേശം എന്ന നിലയിലാണ് ബസ് സ്റ്റേഷനായി അയത്തിൽ ജംഗ്ഷൻ തിരഞ്ഞെടുത്തത്. ബൈപ്പാസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന കാവനാടും മേവറവും രാത്രികാലങ്ങളിൽ വിജനമാണ്. ബസ് കയറാൻ എത്തുകയും ഇറങ്ങുകയും ചെയ്യുന്ന വനിതകളുടെ സുരക്ഷിതത്വം കൂടി പരിഗണിച്ചാണ് അയത്തിൽ തിരഞ്ഞെടുത്തത്.
സൂപ്പർഫാസ്റ്റ്, എക്സ് പ്രസ്, ഡീലക്സ് ബസുകളാണ് സംസ്ഥാന വ്യാപകമായി ബൈപ്പാസ് റൈഡറുകളാക്കി മാറ്റുന്നത്. ഒരുമാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കാനാണ് സാദ്ധ്യത. അതിന് മുൻപ് തന്നെ അയത്തിലിൽ സർക്കുലർ സ്റ്റേഷൻ സജ്ജമാക്കും.
സൗജന്യ ഫീഡർ സർവ്വീസ്
സർക്കുലർ സ്റ്റേഷനിൽ നിന്നു കൊല്ലം ഡിപ്പോയിലേക്ക് ഫീഡർ സർവ്വീസ് ഉണ്ടാകും. ദീർഘദൂര ബസുകളിൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഫീഡർ സർവ്വീസുകളിൽ സൗജന്യ യാത്രയായിരിക്കും. അയത്തിൽ കല്ലുന്താഴം വഴിയോ മേവറം വഴിയോ ആയിരിക്കും സർവ്വീസ്. മറ്റ് യാത്രക്കാർക്കും ഫീഡർ സർവ്വീസുകളിൽ കയറാമെങ്കിലും ടിക്കറ്റ് എടുക്കണം. കൂടുതൽ യാത്രക്കാർ എത്തുകയാണെങ്കിൽ കൂടുതൽ ബസുകൾ ഉൾപ്പെടുത്തി ഫീഡർ സർവ്വീസ് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |