കൊല്ലം: രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ ജില്ലാ ആശുപത്രിയിലെ കൊവിഡ് ചികിത്സ നിറുത്താൻ ആലോചന. ഈ മാസം അവസാനത്തോടെ ജില്ലയിലെ കൊവിഡ് ചികിത്സാ കേന്ദ്രം പാരിപ്പള്ളി മെഡിക്കൽ കോളേജ് മാത്രമായി ചുരുക്കാനാണ് നീക്കം.
ജില്ലാ ആശുപത്രിയിലെ രണ്ട് കാർഡിയോളജി ഐ.സി.യു വാർഡുകളിലെ 15 കിടക്കകളും കാർഡിയോളജി, മെഡിക്കൽ വാർഡുകളിലെ 110 കിടക്കകളും നിലവിൽ കൊവിഡ് ചികിത്സയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാൽ ജില്ലാ ആശുപത്രിയിൽ ആകെ മൂന്നുപേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇതിൽ രണ്ടുപേർ ഐ.സി.യുവിലും ഒരാൾ വാർഡിലുമാണ്. കൊവിഡ് വ്യാപനം കുത്തനെ ഉയർന്നപ്പോൾ ജില്ലാ ആശുപത്രിയിൽ 200 കിടക്കകൾ വരെ സജ്ജീകരിച്ചിരുന്നു. രണ്ടാം വ്യാപനത്തിന്റെ തീവ്രത കുറഞ്ഞതോടെയാണ് കൊവിഡ് ചികിത്സയ്ക്കായി മാറ്റിവച്ച കിടക്കകളുടെ എണ്ണം കുറച്ച് ഇതര രോഗികൾക്കുള്ള ഐ.പി തുടങ്ങിയത്.
നിലവിൽ ഇതര രോഗങ്ങളുമായി 200 പേർ ജില്ല ആശുപത്രിയിൽ കിടത്തി ചികിത്സയിലുണ്ട്. 537 കിടക്കകളാണ് ജില്ലാ ആശുപത്രിയിലുള്ളത്. രണ്ടാഴ്ചയ്ക്കുള്ളിൽ 60 കിടക്കകളുള്ള മെഡിക്കൽ വാർഡിൽ കൊവിഡ് ഇതര രോഗികളെ പ്രവേശിപ്പിക്കും. വ്യാപനം വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായില്ലെങ്കിൽ തൊട്ടുപിന്നാലെ കൊവിഡ് ചികിത്സ പൂർണമായും അവസാനിപ്പിച്ചേക്കും.
വരുമാനം ഉയർന്നു
കൊവിഡിന് മുൻപ് ജില്ലാ ആശുപത്രിയുടെ ശരാശരി തനത് വരുമാനം പ്രതിമാസം 45 ലക്ഷം രൂപയായിരുന്നു. സമ്പൂർണ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി ഒ.പിയും ഐ.പിയും നിറുത്തിയതോടെ വരുമാനം മൂന്ന് ലക്ഷത്തിലേക്ക് ഇടിഞ്ഞു. കൊവിഡ് ഇതര ഒ.പിയും ഐ.പിയും തുടങ്ങിയതോടെയാണ് വരുമാനം ഉയർന്ന് 20 ലക്ഷം വരെ എത്തിയത്. കിടത്തി ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമുള്ള കാരുണ്യ ഇൻഷ്വറൻസ്, ലാബ്, ഒ.പി, എക്സ്റേ, പാർക്കിംഗ് ഫീസ് തുടങ്ങിയവയാണ് ജില്ലാ ആശുപത്രിയുടെ തനത് വരുമാന സ്രോതസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |