കൊല്ലം: അഷ്ടമുടി കായൽ സംരക്ഷണത്തിനും മലിനീകരണം തടയാനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മൂന്ന് മാസത്തിനകം നൽകാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
ദേശീയ തണ്ണീർത്തട അതോറ്റി, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ, ജലസേചന, നഗരകാര്യ വകുപ്പുകളോടും കായൽ സംരക്ഷണത്തിനായി നടത്തിയ ഇടപെടലുകൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കായലിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി ഫയൽ ചെയ്ത ഹർജിയിലാണ് ഹരിത ട്രൈബ്യൂണലിന്റെ ഇടപെടൽ. ഹർജി പരിശോധിച്ച ഡൽഹിയിലെ അഞ്ചംഗ പ്രിൻസിപ്പൽ ബഞ്ച് കായലിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണെന്ന് വിലയിരുത്തി.
ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യവുമായി എത്തുന്ന നിരവധി ഓടകൾ കായലിലാണ് അവസാനിക്കുന്നത്. ഇതിന് പുറമേ ആശുപത്രി, അറവ്, ഗാർഹിക മാലിന്യങ്ങളും കായലിൽ തള്ളുന്നു. കായലിൽ വൻതോതിൽ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാന, ജില്ലാ അധികൃതർ പതിറ്റാണ്ടുകളായി പ്രശ്നം അവഗണിക്കുകയാണെന്നും ട്രൈബ്യൂണൽ വിലയിരുത്തി.
ട്രൈബ്യൂണൽ നിർദ്ദേശങ്ങൾ
1. മരുന്ന് നിർമ്മാണ യൂണിറ്റുകൾ, ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ സംസ്ഥാന മലിനീകരണ ബോർഡ് പരിശോധന ശക്തമാക്കണം
2. കായൽ സംരക്ഷണത്തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കണം
3. ഇക്കാര്യം ചർച്ച ചെയ്യാൻ ജില്ലാ ഭരണകൂടം, സംസ്ഥാന തണ്ണീർത്തട അതോറിറ്റി, കോസ്റ്രൽ സോൺ മനേജ്മെന്റ് അതോറിറ്റി അടക്കമുള്ള സർക്കാർ സംവിധാനങ്ങളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചുചേർക്കണം
4. അടുത്തിടെ നഗരസഭയുടെ നേതൃത്വത്തിൽ കായൽ ശുചീകരിച്ചെങ്കിലും സ്ഥിരം സംവിധാനം ഇല്ലാത്തത് പഴയ അവസ്ഥയിലെത്തിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |