എൻ.എസ്. ആയുർവേദ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു
കൊല്ലം: ആയുർവേദം വലിയ തോതിൽസ്വീകാര്യത നേടിയിട്ടുള്ള ചികിഝാ വിഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ.എസ്. ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വൈദ്യശാഖയും കരുതുന്നത് അവരാണ് അവസാന വാക്കെന്നാണ്. അലോപ്പതിക്കും ആയുർവേദത്തിനും ഹോമിയോപ്പതിക്കും യുനാനിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. ആയുർവേദ രംഗത്ത് വിദഗ്ദ്ധരായ ആളുകളെ സൃഷ്ടിക്കാനുള്ള പരിശീലന കേന്ദ്രങ്ങൾ ഉണ്ടാകണം. കണ്ണൂരിൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ നടന്നുവരികയാണ്. നാടിന് തന്നെ മുതൽ കൂട്ടായി സഹകരണ ആശുപത്രികൾ മാറിക്കൊണ്ടിരിക്കുകയാണ്. എൻ.എസിന്റെ പേരിലുള്ള ആശുപത്രിക്ക് വലിയ തോതിൽ അംഗീകാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ടെന്നും സഹകരണ മേഖലയിലെ രണ്ടോ മൂന്നോ പ്രധാന സ്ഥാപനങ്ങളിൽ ഒന്നാണ് എൻ.എസ്. ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. ഡ്രഗ്‌സ് ആൻഡ് സർജിക്കൽസിന്റെയും എൻ.എസ്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിന്റെയും ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ബെസ്റ്റ് ഡോക്ടർ അവാർഡ് നേടിയ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഡി. വസന്തദാസ്, കൊവിഡ് പ്രതിരോധത്തിൽ ജില്ലയിലെ സമഗ്രസംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരം നേടിയ ഡെപ്യുട്ടി ഡി.എം.ഒ. ഡോ. ആർ. സന്ധ്യ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം പ്രസിഡന്റ് രമേശൻ പാലേരി, സെക്രട്ടറി ഷാജു എന്നിവരെ മന്ത്രി വാസവൻ ഉപഹാരം നൽകി ആദരിച്ചു.
ബെസ്റ്റ് നഴ്‌സ് അവാർഡ് ജേതാവ് കെ. സനോജിനെ എം.നൗഷാദ് എം.എൽ.എയും, ഐ.എം.എ ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച വിജയം നേടിയ എൻ.എസ് ക്രിക്കറ്റ് ടീമിനെ മന്ത്രി ജെ.ചിഞ്ചുറാണിയും ആദരിച്ചു. ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സി.ഡി.സി. റീജിയണൽ ഡയറക്ടർ ഡോ.എസ്.കെ. തെഹദൂർ റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജലജാകുമാരി, ജില്ലാ പഞ്ചായത്തംഗം എസ്.സെൽവി, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എസ്. മോഹനൻപോറ്റി, കൊല്ലൂർവിള സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, കെ.സി.ഇ.യു ജനറൽ സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, ഡോ.പി.കെ. മോഹൻലാൽ, ഡോ.വി.കെ. ശശികുമാർ എന്നിവർ സംസാരിച്ചു. ആശുപത്രി വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |