കൊല്ലം: ബൈപ്പാസിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയായിട്ടും ഇതിനറുതിവരുത്താൻ അധികൃതർക്കാകുന്നില്ല. രണ്ടര വർഷത്തിനിടെ എഴുപത്തിയഞ്ചിലധികം വലിയ അപകടങ്ങളും 45 ഓളം മരണങ്ങളുമാണുണ്ടായത്. ഇവയിലധികവും ഇരുചക്രവാഹനാപകടങ്ങളാണെങ്കിലും മറ്റു വാഹനങ്ങളും തെല്ലും പിന്നിലല്ല. അമിതവേഗവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും കാരണമായി വിലയിരുത്തുന്നതെങ്കിലും അവയ്ക്ക് ഇനിയും തടയിടാനായിട്ടില്ല. രാത്രി 11ന് ശേഷവും രാവിലെ ആറിന് മുമ്പുമുണ്ടാകുന്ന അപകടങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത്.
വേഗപരിധി പാലിക്കാതെ കുതിപ്പ്
1. ബൈപ്പാസിൽ പരമാവധി വേഗപരിധി 70 കിലോമീറ്റർ
2. എന്നാൽ വാഹനങ്ങൾ വേഗപരിധി പാലിക്കാതെ ചീറിപ്പായുകയാണ്
3. നിയന്ത്രിക്കാൻ പൊലീസിനോ മോട്ടോർ വാഹന വകുപ്പിനോ കഴിയുന്നില്ല
4. പകൽ പരിശോധന ഉണ്ടെങ്കിലും രാത്രികാല പരിശോധന നടക്കുന്നില്ല
5. അപകടത്തിൽപ്പെടുന്ന വലിയ വാഹനങ്ങൾ മിക്കതും ദീർഘദൂര സർവീസ്
6. സിഗ്‌നൽ സംവിധാനവും ഹമ്പുകളും ഉണ്ടെങ്കിലും അപകടങ്ങൾ തടയാൻ പര്യാപ്തമല്ല
7. അപകടങ്ങൾ വർദ്ധിച്ചതോടെയാണ് ഇടറോഡുകളിൽ ഹമ്പുകൾ സ്ഥാപിച്ചത്
മിഴി തുറക്കാതെ കാമറകൾ
ബൈപ്പാസിലെ പ്രധാന ജംഗ്ഷനുകളിൽ സിഗ്‌നൽ സംവിധാനമുണ്ടെങ്കിലും കൂടുതൽ മുന്നറിയിപ്പ് സിഗ്‌നലും അത്യാധുനിക സെൻസർ കാമറകളും സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. കെൽട്രോണിന്റെ നേതൃത്വത്തിൽ പതിനഞ്ച് കാമറകൾ സ്ഥാപിക്കാൻ സ്ഥലം അടയാളപ്പെടുത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ആൽത്തറമൂട് ജംഗ്‌ഷനിലും മേവറത്തും സിറ്റി പൊലീസ് സ്ഥാപിച്ച കാമറകൾ മാത്രമാണ് ബൈപ്പാസിലുള്ളത്.
ബൈപ്പാസ് ദൈർഘ്യം: 13.5 കിലോമീറ്റർ
(കാവനാട് - മേവറം)
പ്രധാന ജംഗ്ഷനുകൾ: 05
സിഗ്നൽ പോയിന്റുകൾ: 05
സിഗ്‌നൽ ഇല്ലാത്ത പ്രധാന റോഡുകൾ: 04
ഇടറോഡുകൾ: 56
കൂടുതൽ അപകടങ്ങൾ
1. കല്ലുന്താഴം
2. മങ്ങാട്
3. നീരാവിൽ പാലത്തിന് കിഴക്ക് വശം
ബൈപ്പാസ് കടന്നുപോകുന്ന പൊലീസ് സ്റ്റേഷൻ - 2021ലെ വാഹനാപകടങ്ങൾ (മറ്റ് റോഡുകളും ഉൾപ്പെടെ)
അഞ്ചാലുംമൂട് - 101
കിളികൊല്ലൂർ - 94
ഇരവിപുരം- 111
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |