കൊല്ലം: സാമൂഹ്യവിരുദ്ധരെയും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെയും പിടികൂടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാം. വരുന്ന സാമ്പത്തിക വർഷം മുതൽ ഇതിനുള്ള പണം വാർഷിക പദ്ധതിയിൽ വകയിരുത്തും.
ജനവാസം കുറഞ്ഞ പ്രദേശത്തെ ജലാശയങ്ങളിലും പൊതു - സ്വകാര്യ സ്ഥലങ്ങളിലും കക്കൂസ് മാലിന്യമടക്കം തള്ളുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നമായി മാറിയിട്ടുണ്ട്. ചിലയിടങ്ങളിൽ ആശുപത്രി മാലിന്യങ്ങൾ തള്ളുന്നത് ആരോഗ്യ പ്രശ്നങ്ങളും ഉയർത്തുന്നു. രാത്രികാലങ്ങളിൽ ലോറികളിലും മറ്റ് വാഹനങ്ങളിലുമെത്തി മാലിന്യം തള്ളുന്നവരെ പിടികൂടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് യാതൊരു വഴിയുമില്ലാത്ത സ്ഥിതിയാണ്. ഇതിന് പുറമേ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, പൊതുടോയ്‌ലെറ്റുകൾ എന്നിവിടങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ച് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ തലവേദനയായി മാറുന്നു. ഇതിന് പരിഹാരമായാണ് കാമറ വയ്ക്കാൻ അനുമതി നൽകിയിട്ടുള്ളത്.
നിരീക്ഷണം പൊലീസ് സ്റ്റേഷനിൽ
1. തദ്ദേശ സ്ഥാപന ഓഫീസിന് പുറമേ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലും കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിക്കണം
2. എവിടെയൊക്കെയാണ് കാമറ സ്ഥാപിക്കേണ്ടതെന്ന് പൊലീസ്, വ്യാപാരി - റെസി. അസോ. ഭാരവാഹികൾ ചേർന്ന് ചർച്ച നടത്തണം
3. സ്വകാര്യ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കുമ്പോൾ ചെലവിന്റെ വിഹിതം ഗുണം ലഭിക്കുന്നവരിൽ നിന്ന് ഈടാക്കാം
മുൻഗണന
1. ജലസ്രോതസുകളുടെ തീരങ്ങൾ
2. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ
3. ബസ് സ്റ്റാൻഡ് അടക്കമുള്ള പൊതുസ്ഥലങ്ങൾ
4. തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസ് പരിസരം
""
വ്യാപാരി സംഘടനകൾ, സ്കൂൾ പി.ടി.എ, റെസി. അസോസിയേഷൻ എന്നിവരിൽ നിന്ന് ആകെ ചെലവിന്റെ 25 ശതമാനം വരെ ഗുണഭോക്തൃ വിഹിതമായി ഈടാക്കാം.
തദ്ദേശസ്ഥാപന അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |