കൊല്ലം: യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്തുന്ന സംഘം പിടിയിൽ. പരവൂർ, അഞ്ചാലുമൂട്, ശക്തികുളങ്ങര, കൊല്ലം ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് മൂന്നുപേരെ കഞ്ചാവുമായും ഒരാളെ എം.ഡി.എം.എയുമായും പൊലീസ് പിടികൂടിയത്.
പരവൂർ നെടുങ്ങോലം സ്‌കൂളിന് സമീപം വിദ്യാർത്ഥികൾക്കും മറ്റും കഞ്ചാവ് വില്പ നടത്തിയ നെടുങ്ങോലം തൊടിയിൽ വീട്ടിൽ കിരൺ (കണ്ണൻ, 23), ശക്തികുളങ്ങര കന്നിമേൽ പാവൂർ തെക്കതിൽ വീട്ടിൽ സൂരജ് (20), വടക്കേവിള പള്ളിമുക്ക് തേജസ് നഗർ 105 ൽ ഹബീബ് (ടോണി, 62) എന്നിവരെ കഞ്ചാവുമായും ശക്തികുളങ്ങര കണിയാൻകട മീനത്ത് ചേരിയിൽ തലക്കോട്ട് തെക്കതിൽ ജോർജിനെ (മനു- 31) എം.ഡി.എം.എയും കഞ്ചാവുമായും പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുനിന്നാണ് ജോർജിനെ പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ലഹരിവേട്ട. അഞ്ചാലുമൂട് ഇൻസ്‌പെക്ടർ സി. ദേവരാജൻ, പരവൂർ ഇൻസ്‌പെക്ടർ. എ. നിസാർ, കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്, ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |