കൊല്ലം: വരിഞ്ഞുമുറക്കിയ രോഗങ്ങളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ ഈ കുടുംബത്തിന് ആശ്രയം നാടിന്റെ കൈത്താങ്ങാണ്. കിളികൊല്ലൂർ അജ്മൽ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷിബിൻ - താര ദമ്പതികളാണ് പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി സഹായം അഭ്യർത്ഥിക്കുന്നത്.
കളിച്ചുനടക്കേണ്ട പ്രായത്തിൽ മകൻ അഭയ് (11) രണ്ടുവർഷം മുമ്പാണ് അർബുദ ബാധിതനായത്. ചികിത്സയ്ക്ക് വെല്ലൂരിൽ എത്തിയപ്പോൾ മജ്ജയിൽ അർബുദം ബാധിച്ചതായും രണ്ട് ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു. എത്രയും വേഗം ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ രക്ഷിക്കണമെന്ന് ഡോക്ടർമാർ ആവർത്തിക്കുമ്പോഴും അതിനുവേണ്ട 70 ലക്ഷത്തിലധികം രൂപ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ഇരുവരും പകച്ചുനിൽക്കുകയാണ്. കോയിക്കൽ ജി.എച്ച്.എസ്.എസിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ് അഭയ്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷിബിൻ ഒന്നര മാസമായി കരൾ ചുരുങ്ങുന്ന രോഗത്തെ തുടർന്ന് ചികിത്സയിലാണ്. താര മുമ്പ് നഴ്‌സായി ജോലി നോക്കിയിരുന്നെങ്കിലും ഡിസ്‌ക് പ്രശ്‌നത്തെ തുടർന്ന് ജോലി ഉപേക്ഷിക്കേണ്ടിവന്നു. താരയും മുമ്പ് അർബുദ ബാധിതയായിരുന്നു. അഭയിന്റെ സഹോദരി 5 വയസുകാരി അൻവികയ്ക്കും അർബുദത്തിന്റെ തുടക്കം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ചികിത്സയ്ക്ക് ചെലവായ പണത്തിന്റെ കടക്കെണിയാണ് മുന്നിലുള്ളത്. അഭയിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താൻ കിളികൊല്ലൂർ കൗൺസിലർ സാബു ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. താര ഷിബിൻ, അക്കൗണ്ട് നമ്പർ: 12730100252723, ഐ.എഫ്.എസ്.സി: എഫ്.ഡി.ആർ.എൽ 0001273, ഫെഡറൽ ബാങ്ക്, ഉമയനല്ലൂർ, ഗൂഗിൾ പേ: 8137965672. ഫോൺ: 8137965672.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |