പഠനം തുടങ്ങി
കൊല്ലം: ഏറെ വൈകാതെ കേരളത്തിലെ ഏറ്റവും വലിയ ബീച്ചുകളിലൊന്നായി കൊല്ലം തീരം മാറും. കൊല്ലം, താന്നി ബീച്ചുകൾക്കിടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരദേശ വികസന കോർപ്പറേഷൻ പഠനം തുടങ്ങി. കൊല്ലം ബീച്ച് താന്നി വരെ നീട്ടുകയാണ് ലക്ഷ്യം.
തീരപ്രദേശത്തോട് ചേർന്ന് നടപ്പാത, സൈക്കിൾ ട്രാക്ക്, ഇരിപ്പിടങ്ങൾ, അഡംബര വിളക്കുകൾ, ശില്പങ്ങൾ, കുട്ടികൾക്കുള്ള വിനോദ ഉപകരണങ്ങൾ എന്നിവയാണ് ലക്ഷ്യമിടുന്നത്.
ഇതിന് പുറമേ കൊല്ലം ബീച്ച് മുതൽ താന്നി വരെ വാട്ടർ സ്പോർട്സ് സർക്യൂട്ടും ആലോചനയിലുണ്ട്. ജൂലായിൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറും. രണ്ട് ബീച്ചുകളുടെയും നീളം ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച് പരസ്പരം കൂട്ടിമുട്ടിക്കാനാണ് ആലോചന. തീരദേശഹൈവേ യാഥാർത്ഥ്യമാകുന്നതോടെ ദീർഘദൂര യാത്രക്കാർ ഇതുവഴി കൂടുതലായെത്തും. ഇതോടെ ഈ മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കുമെന്നാണ് കണക്കുകൂട്ടൽ.
തിരയടക്കാൻ പുലിമുട്ടുകൾ
കടലാക്രമണം രൂക്ഷമായ മേഖലയാണ് കൊല്ലം ബീച്ചിനപ്പുറം കളീക്കൽ മുതൽ താന്നിവരെയുള്ള തീരപ്രദേശം. കടലാക്രമണത്തെ ചെറുക്കാൻ ഈ മേഖലയിൽ തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ 23 പുലിമുട്ടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പുലിമുട്ട് വന്നതോടെ താന്നി ബീച്ചിലും പരിസരത്തും മണൽത്തിട്ടയുടെ വിസ്തൃതി വർദ്ധിച്ചിട്ടുണ്ട്.
""
ഈ മഴക്കാലത്ത് പുലിമുട്ടുകളുടെ പ്രയോജനം കൂടുതൽ വ്യക്തമാകും. ഇതിന് ശേഷം പ്രദേശത്ത് ഏഴ് പുലിമുട്ടുകൾ കൂടി നിർമ്മിക്കും. ഇതോടെ കടലാക്രമണം കുറഞ്ഞ് ബീച്ചിന് അനുകൂലമായ മൺതിട്ട സ്വാഭാവികമായി രൂപപ്പെടുമെന്നാണ് പ്രതീക്ഷ.
തീരദേശ വികസന
കോർപ്പറേഷൻ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |