കൊല്ലം: കൊള്ളവില ഈടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുന്നതിന് മുന്നോടിയായി വ്യാപാരികൾക്ക് ഏതാനും ദിവസം നല്ലനടപ്പിനുള്ള സമയം അനുവദിച്ച് ജില്ലാ ഭരണകൂടം. കഴിഞ്ഞ ദിവസം കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ വ്യാപാരി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
വ്യാപാരി സ്വയം ന്യായമായ വില ക്രമീകരിക്കാനാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദ്ദേശം. തങ്ങൾ നൽകുന്ന സൗകര്യത്തിനും ഭക്ഷണത്തിലെ ചേരുവകൾക്കും ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്ന് ഹോട്ടലുടമകൾ യോഗത്തിൽ വാദിച്ചു. ഇറച്ചിക്കോഴി, പാചകവാതകം അടക്കമുള്ളവയുടെ വിലവർദ്ധനവ് ചൂണ്ടിക്കാട്ടി. പലചരക്ക്, പച്ചക്കറി വ്യാപാരികൾ പെട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധനവ് ന്യായമായി നിരത്തി. എന്നാൽ ഇറച്ചിക്കോഴി, പാചകവാതകം എന്നിവയുടെ വിലവർദ്ധിക്കുന്നതിന് മുമ്പേ പരാതികൾ വ്യാപകമാണെന്ന് കളക്ടർ വിശദീകരിച്ചു. ഹോട്ടൽ, പലചരക്ക് അടക്കമുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും മുന്നിൽ വിലവിവര പട്ടിക കർശനമായി പ്രദർശിപ്പിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. വിപണിയിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിൽ കളക്ടർ നേരിട്ട് വരും ദിവസങ്ങളിൽ മിന്നൽ റെയ്ഡ് നടത്തും.
ഒരു പീസ് കേക്കിന് 150 രൂപ
ഒരു പീസ് കേക്കിന് 150 രൂപ ഈടാക്കിയതായി നഗരത്തിലെ ഒരു ബേക്കറിക്കെതിരെ പൊതുവിതരണ വകുപ്പിന് പരാതി ലഭിച്ചു. ഈ കേക്കിന്റെ പൂർണ രൂപത്തിന് 600 രൂപ മാത്രമാണ്. അതിന്റെ എട്ട് കക്ഷണങ്ങളിലൊന്നിനാണ് 150 രൂപ വാങ്ങിയത്.
കൂടുതൽ വിലയുള്ളിടം 'പോഷ്'
വില കൂട്ടുന്നതിന് ഉപഭോക്താക്കളും കാരണക്കാരണെന്ന് വ്യാപാരികൾ യോഗത്തിൽ വെളിപ്പെടുത്തി. ഉയർന്ന വിലയ്ക്ക് വിൽക്കുന്നിടങ്ങളെ പോഷ് സ്ഥാപനങ്ങളായി കണക്കാക്കി അങ്ങോട്ടേക്ക് പോകുന്ന ട്രെൻഡ് ഉപഭോക്താക്കൾക്കിടിയിലുണ്ട്. ഹോട്ടൽ, ബേക്കറി മേഖലയിലാണ് ഈ പ്രശ്നമെന്നും വ്യാപാരി പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കച്ചിത്തുരുമ്പിൽ പിടിച്ച് കനത്ത പിഴ
നിലവിൽ ഭക്ഷ്യവസ്തുക്കൾക്ക് ഉയർന്ന വില ഈടാക്കുന്നതിനെതിരെ നടപടിയെടുക്കാൻ നിയമത്തിന്റെ പിൻബലമില്ല. അതുകൊണ്ട് തന്നെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തുമ്പോൾ കാണുന്ന പോരായ്മയ്ക്ക് കനത്ത പിഴ ഈടാക്കി വ്യാപാരികളെ വരുതിക്ക് കൊണ്ടുവരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |