എഴുകോൺ: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സുവ്യയുടെ ചേതനയറ്റ ശരീരം എഴുകോൺ സുവ്യ ഭവനിൽ എത്തിച്ചപ്പോൾ ഹൃദയം തകർക്കുന്ന നിലവിളികൾ കൊണ്ട് വീടും പരിസരവും വിറങ്ങലിച്ചു. ഓടിക്കളിച്ച മണ്ണിൽ അവൾ അഗ്നിയിൽ അമർന്നിട്ടും അവിടെ കണ്ണീർപ്പെയ്ത്ത് നിലച്ചില്ല.
ഭർത്തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് അച്ഛനും അമ്മയ്ക്കും പുറമേ ബന്ധുക്കളോടും സുവ്യ സ്ഥിരമായി പരാതിപ്പെടുമായിരുന്നു. ആത്മഹത്യയ്ക്ക് തൊട്ടു മുമ്പാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് അച്ഛന്റെ സഹോദരിയും മാറനാട് ഗവ.എൽ.പി സ്കൂൾ അദ്ധ്യാപികയുമായ സുജാതയ്ക്ക് സന്ദേശമയച്ചത്. 51 സെക്കൻഡ് ദൈർഘ്യമുള്ളതാണിത്. 24, 14 സെക്കഡുകൾ വീതമുള്ള മറ്റ് രണ്ട് ശബ്ദ സന്ദേശങ്ങൾ കൂടി അയച്ചിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന സുവ്യ എം.സി.എ ബിരുദധാരിയാണ്. കൊല്ലം എസ്.എൻ വനിതാ കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷമാണ് എം.സി.എ പൂർത്തിയാക്കിയത്. സർക്കാർ ജോലി വലിയ സ്വപ്നമായിരുന്നു. ഇതിനായി കല്ലട കൃഷി ഭവനിലെ ദിവസ വേതന ജോലി ഉപേക്ഷിച്ച് പി.എസ്.സി പരീക്ഷ പരിശീലനത്തിന് പോയി. പൊലീസ് കോൺസ്റ്റബിൾ, പത്തനംതിട്ട ജില്ലാ എൽ.ഡി.സി മെയിൻ ലിസ്റ്റുകളിൽ ഉൾപ്പെട്ടിരുന്നു. പക്ഷേ നിയമനം ലഭിക്കും മുമ്പേ റാങ്ക് ലിസ്റ്രിന്റെ കാലാവധി അവസാനിച്ചു. സുവ്യക്ക് സ്ഥിര വരുമാനം ഇല്ലാതിരുന്നത് ഭർത്തൃവീട്ടുകാരുടെ കുത്തുവാക്കുകൾക്ക് കാരണമായതായി ബന്ധുക്കൾ പറഞ്ഞു.
എല്ലാം സഹിച്ചു
കടയ്ക്കോട്ടെ കുടുംബ വീട്ടിലെ പ്രാരാബ്ദ്ധങ്ങളെയോർത്താണ് സുവ്യ ഭർതൃവീട്ടിലെ പീഡനങ്ങൾ ഇത്രകാലം സഹിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ് അച്ഛൻ സുഗതൻ. കെ.എസ്.എഫ്.ഇ ജീവനക്കാരനായ സഹോദരൻ വിഷ്ണു വർഷങ്ങളായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലാണ്. 2006ൽ അമ്മ അമ്പിളിയുടെ വൃക്ക വിഷ്ണുവിന് മാറ്റിവച്ചെങ്കിലും അധിക നാളെത്തും മുമ്പ് ഇത് തകരാറിലായി. പിന്നീട് മറ്റൊരാളുടെ വൃക്ക ലഭിച്ചതിനാലാണ് വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായത്. 10 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്കും മറ്റുമായി ചെലവായത്. ഈ അവസ്ഥയിലും സഹോദരിയുടെ വിവാഹ സമയത്ത് നൽകാമെന്നേറ്റിരുന്ന 10 ലക്ഷം രൂപ നൽകാനുള്ള തത്രപ്പാടിലായിരുന്നു വിഷ്ണു. പകുതിയോളം തുക കണ്ടെത്തിയ വിഷ്ണു ബാക്കി തുകയ്ക്കായി കെ.എസ്.എഫ്.ഇയിൽ ചിട്ടിയിലും ചേർന്നു.
കുടുംബത്തിന്റെ ഈ അവസ്ഥയിൽ താനും കൂടി ഒരു ഭാരമാകരുതെന്ന ചിന്തയിലാണ് സുവ്യ ജീവൻ ഉപേക്ഷിച്ചതെന്ന് ബന്ധുക്കൾ വേദനയോടെ പറയുന്നു.
അവനെന്റെ ജീവനാണ്...
മരണ മൊഴിയായി കരുതാവുന്ന സുവ്യയുടെ ശബ്ദ സന്ദേശങ്ങളിൽ ആവർത്തിച്ച് ആവശ്യപ്പെടുന്നത് ആറു വയസുകാരനായ മകൻ ശ്രീപാദിനെ പൊന്നുപോലെ നോക്കണമെന്നാണ്. സുവ്യയുടെ മരണ ശേഷം മാത്രമാണ് സന്ദേശങ്ങൾ പിതൃ സഹോദരി സുജാതയുടെ ശ്രദ്ധയിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |