പത്തനാപുരം : വയോധികയുടെ സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാക്കൾ പത്തനാപുരം പൊലീസിന്റെ പിടിയിലായി. കൊല്ലം സ്വദേശികളായ ഷാഫി, സെയ്ദലി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. പത്തനാപുരം നെടുംപറമ്പ് വൺവേ റോഡിലൂടെ ആശുപത്രിയിലേക്ക് നടന്ന് പോവുകയായിരുന്ന 75 കാരിയായ കല്ലും കടവ് സ്വദേശി അന്നമ്മയുടെ മാല ബൈക്കിലെത്തിയ രണ്ടുപേർ പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.
സി.സി.ടി.വി കാമറകളിൽ നിന്ന് ലഭിച്ച ദ്യശ്യങ്ങൾ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികൾ ഉപയോഗിച്ച ഇരുചക്ര വാഹനത്തിന്റ നമ്പർ വ്യാജമായിരുന്നു. പത്തനംത്തിട്ട ജില്ലയിലും സമാന സംഭവങ്ങൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പറ്റി വിവരം ലഭിക്കുന്നത്. പ്രതികളെ പരാതിക്കാരിയായ അന്നമ്മ തിരിച്ചറിഞ്ഞു. അടൂർ, ഇലവുംത്തിട്ട പൊലീസ് സ്റ്റേഷനുകളിലായി മാലപൊട്ടിക്കൽ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഷാഫിയും സെയ്ദലിയും. പത്തനാപുരം സ്റ്റേഷൻ ഓഫീസർ എസ്. ജയകൃഷ്ണൻ, പ്രിൻസിപ്പൽ എസ്.ഐ ജെ.പി.അരുൺകുമാർ, എ.എസ്.ഐ മാരായ ശ്രീലാൽ, അനിൽകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, സൂരജ്,ശബരി, രാജേഷ്, രാജീവ് ,ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേത്യത്വം നൽകിയത്. പ്രതികളെ പത്തനാപുരത്ത് എത്തിച്ച് തെളിവെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |