കൊട്ടാരക്കര: നാടും നഗരവും തെരുവ് നായ ഭീതിയിലാണ്. തെരുവ് നായയുടെ കടിയേറ്റവരുടെയും വാഹനത്തിന് മുന്നിൽ ചാടി അപകടമുണ്ടാകുന്നവരുടെയും എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇന്നലെ അഞ്ചൽ ഭാഗത്ത് രണ്ടു സംഭവങ്ങളിലായി 3 പേർക്കു പരിക്കേറ്റു. അഞ്ചൽ അഗസ്ത്യക്കോട് ജംഗ്ഷന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ ചാടിവീണപ്പോൾ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞു. വീണിട്ടും പിന്തിരിയാതിരുന്ന നായ യുവാക്കളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. സ്കൂട്ടർ ഓടിച്ചിരുന്ന അനിലിന്റെ ഇടതു തോളെല്ലിന് പൊട്ടലുണ്ട്. ഇരുവരെയും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതുപോലെ രാവിലെ 9.30ഓടെ കുളത്തൂപ്പുഴ നിന്ന് അഞ്ചൽ വഴി പുനലൂരിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ സ്കൂട്ടർ തെരുവുനായ മറിച്ചിട്ടു. സ്കൂട്ടറിലുണ്ടായിരുന്ന തലവൂർശ്രീവിലാസത്തിൽകവിത(35)യുടെ ഇടതുകാലിലെ തുടയെല്ല് പൊട്ടി. ഭർത്താവ് പ്രദീപിനൊപ്പം കുളത്തൂപ്പുഴയിലുള്ള വീട്ടിൽ പോയി മടങ്ങുകയായിരുന്നു . കവിതയെ പുനലൂർ താലൂക്കാശുപത്രിയിലും തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാക്സിനേഷനും മരുന്നിനും ക്ഷാമം ഇല്ല
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ശരാശരി തെരുവു നായയുടെ കടിയേറ്റ് 65
പേർ പ്രതിദിനം എത്താറുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഒരു വർഷം മുമ്പ് വരെ 40 കേസുകൾ വരെ ചികിത്സ തേടി എത്തിയിരുന്നെങ്കിൽ ഇപ്പോൾ തെരുവു നായയുടെ കടിയേൽക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമായി പ്രതിദിനം 150 ഓളം പേർക്കാണ് തെരുവു നായയുടെ കടിയേൽക്കുന്നത്. താലൂക്കാശുപത്രിയിൽ നായയുടെ കടിയേറ്റ് എത്തുന്ന എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്താറുണ്ടന്നും. വാക്സിനേഷനുള്ള മരുന്നിന് ക്ഷാമം ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |