കൊല്ലം: തെരുവുനായ്ക്കൾ കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തീവ്രവാക്സിനേഷന്‍ യജ്ഞവുമായി കൊല്ലം നഗരസഭ. ഒക്ടോബർ 20 നകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി നഗരസഭ 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ട് വെറ്ററിനറി സർജൻമാർ, ആറ് നായപിടുത്തക്കാർ, രണ്ട് സർജറി അസിസ്റ്റന്റുമാർ, നാല് മൃഗപരിപാലകർ, രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ രണ്ട് എ.ബി.സി ടീമിനെ കോർപ്പറേഷൻ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
വളർത്തുനായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്ക് ആന്റി റാബീസ് വാക്സിൻ നൽകി കോർപ്പറേഷനിൽ നിന്ന് ലൈസൻസ് ലഭ്യമാക്കും.
കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന എ.ബി.സി പ്രോഗ്രാമിന്റെയും പേവിഷ നിർമ്മാർജ്ജന കുത്തിവയ്പ്പ് പരിപാടിയുടേയും ഉദ്ഘാടനം അഞ്ചാലുംമൂട് മൃഗാശുപത്രി അങ്കണത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. വംശവർദ്ധന നിയന്ത്രണത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂവെന്ന് അദേഹം പറഞ്ഞു. തെരുവുനായകളെ പിടികൂടാൻ കൂടുതൽ പേർക്ക് പരിശീലനം നൽകും. കുടുംബശ്രീക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും വൈദഗ്ദ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഒരു ആനിമൽ ഷെൽട്ടർ തുടങ്ങാനും ഉദ്ദേശിക്കുന്നു. തെരുവ് നായകളെ വാക്‌സിനേഷന് കൊണ്ടുവരുന്നവർക്ക് 500 രൂപ പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. എം മുകേഷ് എം.എൽ.എ മുഖ്യാതിഥിയായി. ഡെപ്യുട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |