പൊളിച്ചു നീക്കാനുള്ളത് 238 നിർമ്മാണങ്ങൾ
കൊല്ലം: ദേശീയ പാത 66 ന്റെ വികസനത്തോടനുബന്ധിച്ച്
പുരോഗമിക്കുന്ന പൊളിച്ചുനീക്കലിന് തടസമായി സർക്കാർ കെട്ടിടങ്ങൾ.
പാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലും അതിലെ കെട്ടിടങ്ങളുടെ പൊളിച്ചു നീക്കലും മാസങ്ങൾക്ക് മുമ്പേ തുടങ്ങിയതാണ്. നഷ്ടപരിഹാരത്തുക വാങ്ങിയിട്ടും ഉടമകൾ പൊളിക്കാതിരുന്ന കെട്ടിടങ്ങൾ കരാർ കമ്പനി നേരിട്ട് പൊളിച്ചു നീക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെയാണ് ഓച്ചിറ മുതൽ കടമ്പാട്ടു കോണം വരെ
238 സർക്കാർ കെട്ടിടങ്ങൾ വഴിമുടക്കി നിൽക്കുന്നത്.
ഈ കെട്ടിടങ്ങളിലെ ഓഫീസുകൾക്ക് പകരം സംവിധാനം ഒരുക്കാൻ കഴിയാത്തതാണ് പൊളിച്ചു നീക്കാൻ തടസമാകുന്നത്. സർക്കാർ സ്കൂളുകൾ, പൊലീസ് സ്റ്റേഷനുകൾ, പഞ്ചായത്ത് ഓഫീസുകൾ, കെ. എസ്. ഇ. ബി ഓഫീസ് , വിവിധ സർക്കാർ ഓഫീസുകൾ തുടങ്ങിയവ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ ഇനി ബാക്കിയുളളത്. ഈ ഓഫീസുകൾ എത്രയും വേഗം പകരം കെട്ടിടങ്ങളിലേയ്ക്ക് മാറി, പൊളിച്ചു നീക്കാൻ സൗകര്യം ഒരുക്കണമെന്ന് ജില്ലാകളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
പണംതട്ടാൻ സംഘങ്ങൾ
ദേശീയ പാത ആറ് വരിയായി വികസിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവയിൽ നിന്ന് പാതയിലേക്ക് ഇറങ്ങുന്നതിനുള്ള അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി പരാതി. ഇത്തരം സംഘങ്ങൾ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി അനുമതി വാങ്ങി നൽകുന്ന ഏജൻസിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പണം ആവശ്യപ്പെട്ടതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.
നിലവിലെ വ്യാപാര സ്ഥാപനങ്ങൾക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും പ്രത്യേക പ്രവേശനാനുമതി ആവശ്യമില്ല. പാതയുടെ നിർമ്മാണം പൂർത്തിയായ ശേഷം അപകടസാദ്ധ്യതയുളള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർമ്മിക്കും. അവിടെ മാത്രമാണ് പ്രവേശനാനുമതി വേണ്ടത്. റോഡ് നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ ബാരിക്കേഡുകളും മറ്റും എവിടെയൊക്കെ നിർമ്മിക്കണമെന്ന് തീരുമാനിക്കൂ. മാത്രമല്ല, ഇതിനായി വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണെന്നും കബളിപ്പിക്കപ്പെടരുതെന്നും ദേശീയ പാത വികസന അതോറിട്ടി അധികൃതർ അറിയിച്ചു.
തടസം നിൽക്കുന്നത്
പൊലീസ് സ്റ്റേഷനുകൾ : 5
പഞ്ചായത്ത് ഓഫീസുകൾ: 20
സ്കൂളുകൾ : 12
ബി.എസ്.എൻ. എൽ: 13
കെ. എസ്. ഇ. ബി : 9
മറ്റ് സർക്കാർ ഓഫീസുകൾ : 33
ദേവസ്വം ബോർഡ് : 21
മറ്റുളളവ : 80
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |