കൊല്ലം: തുറന്ന പുസ്തകത്തിൽ ചാരി വച്ച സെല്ലോയുടെ രൂപത്തിൽ സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ സ്മരണ നിറയുന്ന ശില്പസമുച്ചയം ജന്മനാടായ കുളത്തൂപ്പുഴയിൽ ഒരുങ്ങുന്നു. ഡിസംബറിൽ സമർപ്പണം നടത്താനാകുമെന്നാണ് പ്രതീക്ഷ.
അവസാന മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഫ്ളോറിംഗ്, പെയിന്റിംഗ് ജോലികളാണ് പൂർത്തിയാകാനുള്ളത്. കുളത്തൂപ്പുഴ സർക്കാർ ആശുപത്രിക്കും പൊലീസ് സ്റ്റേഷനും മദ്ധ്യേ കല്ലടയാറിന്റെ തീരത്താണ് ശില്പസമുച്ചയം ഒരുങ്ങുന്നത്. ഇതിനോട് ചേർന്ന് വനം വകുപ്പിന്റെ മ്യൂസിയവും ഒരുക്കുന്നുണ്ട്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നിർമ്മാണത്തിന് ഗാനഗന്ധർവൻ യേശുദാസാണ് അടിസ്ഥാന ശിലയിട്ടത്. 2009ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പത്ത് വർഷത്തോളം മുടങ്ങി. രാജീവ് അഞ്ചലിനാണ് ശില്പസമുച്ചയത്തിന്റെ നിർമ്മാണ ചുമതല. 2021ൽ ജോലികൾ പുനരാരംഭിച്ചു. 50 ലക്ഷം രൂപയ്ക്ക് കരാർ നൽകിയ പദ്ധതി പുനരാരംഭിച്ചപ്പോൾ കരാർ തുക വർദ്ധിപ്പിക്കേണ്ടിവന്നു. മുൻ മന്ത്രി കെ.രാജുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപ കൂടി അനുവദിച്ചാണ് കരാർ പുതുക്കിയത്.
16 മീറ്റർ ഉയരം 12 മീറ്റർ വീതി
പീഠത്തിൽ തുറന്നുവച്ചിരിക്കുന്ന പുസ്കത്തിൽ ചാരിവച്ചിരിക്കുന്ന സെല്ലോ വാദ്യോപകരണമായ ശില്പത്തിന് 16 മീറ്റർ ഉയരവും 12 മീറ്റർ വീതിയുമുണ്ട്. രണ്ട് നിലകളോട് കൂടിയ ശില്പത്തിൽ സംഗീതപഠന കേന്ദ്രവും സംഗീതവുമായി ബന്ധപ്പെട്ട ആർട്ട് ഗാലറിയും ഒരുക്കും.
ശില്പ നിർമ്മാണം അവസാന ഘട്ടത്തിലെത്തി. ഡിസംബറിൽ നാടിന് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
പി. അനിൽ കുമാർ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |