കൊല്ലം: അഞ്ചുമാസം നീണ്ട വിലക്കിന് ശേഷം പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു. ഇന്നലെ രാവിലെ സാമ്പ്രാണിക്കോടി ഡി.ടി.പി.സി സെന്ററിന് മുന്നിൽ എം. മകേഷ് എം.എൽ.എ ബോട്ടുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ആദ്യദിനം തന്നെ സഞ്ചാരികളാൽ സജീവമായിരിക്കുകയാണ് തുരുത്ത്. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴിയാകും ടിക്കറ്റ് വിൽപ്പന എന്നറിയിച്ചിരുന്നെങ്കിലും ഡി.ടി.പി.സി യുടെ വെബ്‌സൈറ്റിൽ ഇതിനുള്ള മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടില്ല. അതിനാൽ നിലവിൽ ഓഫ് ലൈനായി സാമ്പ്രാണിക്കോടിയിലെ ഡി.ടി.പി.സി ടിക്കറ്റ് കൗണ്ടർ വഴിയാണ് ടിക്കറ്റ് നൽകുന്നത്. ഒരാൾക്ക് 50 മിനിറ്റാണ് തുരുത്തിൽ ചെലവഴിക്കാൻ അനുവദിച്ചിരിക്കുന്ന സമയം. വൈകിട്ട് നാല് മണി വരെ മാത്രമേ സഞ്ചാരികളെ തുരുത്തിലേക്ക് പോകാൻ അനുവദിക്കു.
ജൂലായ് 9ന് തുരുത്തിൽ നിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ വള്ളം മറിഞ്ഞ് മരിച്ചതിനെ തുടർന്നാണ് സാമ്പ്രാണിക്കോടിയിൽ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് ജില്ലാഭരണകൂടം നടത്തിയ ചർച്ചകളിൽ നിയന്ത്രണം ഡി.ടി.പി.സിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. അഷ്ടമുടിക്കായലിന്റെ ഒത്ത നടുക്ക് മുട്ടൊപ്പം വെള്ളത്തിൽ നടക്കാമെന്നതാണ് സാമ്പ്രാണിക്കോടിയുടെ പ്രത്യേകത.
സഞ്ചാരികൾക്കായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ രണ്ട് ഭക്ഷണശാലകളും ആരംഭിച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് വസ്ത്രം മാറാനും മറ്റുമായി താത്കാലിക സൗകര്യം ഒരുക്കിയതായി ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി. തൃക്കരുവ പഞ്ചായത്തിനാണ് വാഹനങ്ങളുടെ പാർക്കിംഗ് ചുമതല. സുരക്ഷയ്ക്കായി അഞ്ചാലുംമൂട് പൊലീസിന്റെ നിരീക്ഷണവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |