കൊല്ലം: ചാത്തിനാംകുളത്ത് രണ്ട് വീടുകളിൽ നിന്നായി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥ സംഘം 57 ചാക്ക് റേഷനരി പിടിച്ചെടുത്തു. ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 20 ചാക്കും ആൾത്താമസമുള്ള വീട്ടിൽ നിന്ന് 37 ചാക്കുമാണ് പിടിച്ചെടുത്തത്.
ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ ചാക്കുകളിൽ പല അളവുകളിലായിരുന്നു അരി. ആൾത്താമസമുള്ള വീട്ടിൽ വിൽക്കാനായി കൃത്യം 50 കിലോ ചാക്കുകളിൽ നിറച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. റേഷൻകടകളിൽ നിന്ന് അരി വൻതോതിൽ സംഭരിച്ച ശേഷം മറിച്ച് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിൽ. രണ്ട് വീടുകളിലെയും റേഷനരി സംഭരണത്തിന് പിന്നിൽ രണ്ട് പേരാണ്. സമീപവാസികളാരോയാണ് ആൾത്താമസമില്ലാത്ത വീട്ടിൽ അരി സംഭരിച്ചതെന്ന് കരുതുന്നു. പുറത്ത് നിന്ന് അടച്ചിരുന്ന ഈ വീടിന്റെ പൂട്ട് അറുത്ത് നീക്കിയാണ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്. എന്നാൽ ഇവരിൽ നിന്ന് മറിച്ചുവിൽക്കാനായി ശേഖരിക്കുന്നത് ഒരാളാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത അരി റേഷൻ ഭക്ഷ്യധാന്യം തന്നെയാണെന്ന് സ്ഥിരീകരിച്ച ശേഷം കൊല്ലം എൻ.എഫ്.എസ്.എ ഗോഡൗണിലേക്ക് മാറ്റി.
റേഷൻകാർഡ് ഉടമകളിൽ നിന്ന് നിസാര വിലയ്ക്ക് ശേഖരിച്ച ശേഷം ചെറിയ പൊടിപ്പ് മില്ലുകൾക്ക് നൽകുന്ന സംഘമാണ് ചാത്തിനാംകുളത്ത് കണ്ടെടുത്ത അരിക്ക് പിന്നിലെന്ന് സംശയിക്കുന്നു. റേഷൻ വാങ്ങാനെത്താത്തവരുടെ ഭക്ഷ്യവിഹിതം ഇ- പോസ് യന്ത്രത്തിൽ കൃത്രിമം കാട്ടി വിൽക്കുന്ന റേഷൻകടയുടമകളും ഈ സംഘത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ജില്ലാ സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
രഹസ്യവിവരം എത്തിയത്
മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ
മതിലിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ പൊതുവിതരണ വകുപ്പ് മന്ത്രി എത്തിയപ്പോഴാണ് ഡി.എസ്.ഒയ്ക്ക് വലിയ അളവിൽ റേഷൻഭക്ഷ്യധാന്യം രണ്ട് വീടുകളിൽ സംഭരിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ തന്നെ വൈകിട്ട് നാലരയോടെ ഉദ്യോഗസ്ഥ സംഘം വീടുകളിലെത്തി അരി പിടിച്ചെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |