ഇളവ് നൽകാതെ ഉദ്യോഗസ്ഥർ
കൊല്ലം: സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾക്കൊപ്പം ഹാജരാക്കേണ്ട രേഖകളിൽ സർക്കാർ ഇളവ് നൽകിയിട്ടും നിർബന്ധം പിടിച്ച് വിവിധ സർക്കാർ വകുപ്പുകൾ.
വിദ്യാർത്ഥികൾക്ക് വിവിധ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കൽ, തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ ആനുകൂല്യങ്ങൾക്കുമുള്ള അപേക്ഷകൾ എന്നിവയ്ക്കാണ് സർക്കാർ ഇളവ് നൽകിയത്. എന്നാൽ ഒഴിവാക്കിയ രേഖകൾക്കായി നിർബന്ധം തുടരുന്നത്.
സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങിയുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഹാജരാക്കേണ്ട വിവിധ രേഖകളിൽ ഇളവ് അനുവദിച്ചത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പല സർക്കാർ വകുപ്പുകളും തങ്ങളുടെ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കാതെ പഴയപടി രേഖകൾ ആവശ്യപ്പെടുകയാണ്.
വില്ലേജ് ഓഫീസുകൾ അടക്കമുള്ള വിവിധ സർക്കാർ ഓഫീസുകളിൽ ഇതോടെ അപേക്ഷകൾ കൂമ്പാരം പോലെ കെട്ടിക്കിടക്കുകയാണ്.
ഒരു രേഖ ലഭിക്കാനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കാനുള്ള മറ്റ് രേഖകൾക്കായും പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്.
പാവങ്ങളുടെ പണം ചോരുന്നു
സർക്കാർ ആവശ്യമില്ലെന്ന് പറഞ്ഞ പല രേഖകൾക്കും അപേക്ഷ നൽകി പാവങ്ങളുടെ പണവും ചോരുന്നു. പല രേഖകൾക്കും നിശ്ചിതകാലത്തേക്ക് മാത്രമാണ് കാലാവധി. അതിനാൽ ഒരേ രേഖയ്ക്കായി വർഷത്തിൽ പലതവണ അപേക്ഷ നൽകേണ്ടിവരും. അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് പല അപേക്ഷകളും നൽകേണ്ടത്. രേഖകൾ സ്കാൻ ചെയ്യാനും പ്രിന്റെടുക്കാനുമടക്കം അനാവശ്യമായി പണം ചെലവിടേണ്ട സ്ഥിതിയാണ്.
സർക്കാർ ഒഴിവാക്കിയ സർട്ടിഫിക്കറ്റുകൾ
നേറ്റിവിറ്റി സർട്ടിഫിക്കറ്റ്- താമസ സ്ഥലത്തിനുള്ള തെളിവ്, അഞ്ച് വർഷമായി താമസിക്കുന്നതിന്റെ തെളിവ്, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഒന്ന് അപേക്ഷയ്ക്കൊപ്പം നൽകി ദിവസങ്ങൾ കാത്തിരുന്നാണ് നേറ്രിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
ഇതിന് പകരം ജനന സർട്ടിഫിക്കറ്റോ അഞ്ചുവർഷം കേരളത്തിലെ സ്ഥാപനങ്ങളിൽ പഠിച്ചതിന്റെ തെളിവോ നൽകുന്നതിനൊപ്പം സത്യവാങ്മൂലം നൽകിയാൽ നേറ്രിവിറ്റിയായി പരിഗണിക്കും.
റെസിഡന്റ്സ് സർട്ടിഫിക്കറ്റ്- അധാർ, ഏറ്റവും പുതിയ ഇലക്ട്രിസിറ്റി ബിൽ, കുടിവെള്ള ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവ റസിഡന്റ്സ് സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കാം
ലൈഫ് സർട്ടിഫിക്കറ്റ്- നിലവിൽ വില്ലേജ് ഓഫീസർ, തഹസീൽദാർ, ഗസറ്റഡ് ഉദ്യോഗസ്ഥൻ എന്നിവരാണ് ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നത്. കിടപ്പ് രോഗിയാണെങ്കിൽ വീട്ടിൽ പോയി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് വ്യവസ്ഥ. ഇതിന് പകരം കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ജീവൻ പ്രമാൺ എന്ന ബയോ മെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കണം. അത് ട്രഷറികളിലും ബാങ്കുകളിലും ലഭ്യമാണ്. ഇതിന് പുറമേ ഒൺ ആൻഡ് ദി സെയിം സർട്ടിഫിക്കറ്റ്, ബന്ധുത്വ സർട്ടിഫിക്കറ്റ്, കുടുംബ അംഗത്വ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, മിശ്ര വിവാഹ സർട്ടിഫിക്കറ്റ് എന്നിവയും കൈവശമുള്ള മറ്റ് രേഖകളും സത്യവാങ്മൂലവും പരിഗണിച്ച് സർക്കാർ ഒഴിവാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |