കോട്ടയം : കാലവർഷമെത്തും മുൻപെ വേനൽ മഴയിൽ ഇതാദ്യമായി കോട്ടയവും സമീപ പ്രദേശങ്ങളും വെള്ളമിറങ്ങാ പ്രദേശമായി. പടിഞ്ഞാറൻമേഖലയ്ക്ക് പുറമെ അപ്പർകുട്ടനാടടക്കം പല പ്രദേശങ്ങളും മഴ വെള്ളം വാർന്നു പോകാതെ ദിവസങ്ങളോളം വെള്ളത്തിലായിരുന്നു. തോടില്ലാത്ത പാമ്പാടിയിൽ പോലും വെള്ള ക്കെട്ടുണ്ടായി. ഇപ്പോഴും പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. ഇനി കാലവർഷം ശക്തിപ്രാപിക്കുമ്പോൾ പ്രളയ സമാന സ്ഥിതിയാകുമോ എന്ന ഭീതിയും ഉയരുകയാണ്. നൂറ് വർഷത്തിനുള്ളിൽ 222ശതമാനം അധിക വേനൽ മഴയാണ് കോട്ടയത്ത് കിട്ടിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം വെള്ളം ഒഴുകി പോകാനുള്ള തടസങ്ങൾ മാറ്റാൻ വൈകിയതാണ് സ്ഥിതി ഗുരുതരമാക്കിയത്. വേലിയേറ്റം കാരണം കായലിലൂടെ വെള്ളം ഒഴുകി പോയില്ല. ഡിസംബർ 15 ന് അടച്ച് മാർച്ച് 15 ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ട് തുറക്കുന്നത് മേയ് വരെ നീണ്ടു. ജനുവരി ആദ്യം വിതച്ച് ഏപ്രിലിൽ വിഷുവോടെ കൊയ്തു എന്ന കണക്ക് വേനൽ മഴ തെറ്റിച്ചു. വൻ കൃഷി നാശവുമുണ്ടായി. നദീ സംയോജന പദ്ധതിയിൽ തരിശു നിലം കൃഷിയോഗ്യമാക്കി വിതച്ച 800 ഏക്കർ നെൽ കൃഷി വെള്ളത്തിലായി.
തിരിച്ചടിയല്ലെന്ന് അനിൽകുമാർ
മീനച്ചിലാർ മീനന്തലയാർ പദ്ധതിയിലൂടെ പ്രളയരഹിത കോട്ടയമെന്ന സ്വപ്നം യാഥാർത്ഥ്യമായില്ലെങ്കിലും തിരിച്ചടിയല്ലെന്ന് കോ-ഓർഡിനേറ്റർ അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. വെള്ളം കൂടുതൽ ഉയരാതെ നോക്കുക, കൂടുതൽ ദിവസം കെട്ടിനിറുത്താതിരിക്കുക എന്നിവയായിരുന്നു നദികൾ തെളിച്ചുള്ള സംയോജന പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വേണ്ടത് ഇവ
നദികളിലെ മണ്ണു വാരാത്തതല്ല പ്രശ്നം. നദികൾക്ക് ഉൾക്കൊള്ളാവുന്ന വെള്ളത്തിന് പരിമിതിയുണ്ട്. വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടലാണ് ആദ്യം ചെയ്യേണ്ടത്. മാലിന്യങ്ങൾ അടിഞ്ഞതിനൊപ്പം കായലിലെ കട്ട കുത്തൽ നിന്നതോടെ ആഴം കുറഞ്ഞു. കായലിൽ ഡ്രഡ്ജിംഗ് ആണ് പ്രധാനം. നദികളിലെ വെള്ളം കായലിൽ എത്തിയാലും കടലിലേക്കൊഴുകുന്നില്ല. ചേർത്തല, അരൂർ അന്ധകാരനാഴി ആഴം കൂട്ടി വേമ്പനാട്ടുകായലിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കണം.
മറ്റു പദ്ധതികൾ
മീനച്ചിലാറ്റിൽ കാഞ്ഞിരം മുതൽ ചുങ്കം വരെയും, ഏറ്റുമാനൂർ മുതൽ നാഗമ്പടം വരെയും നീലിമംഗലം ഭാഗത്തെയും, ചീപ്പുങ്കൽ ,കൈപ്പുഴ, കവണാർ ഭാഗങ്ങളിലെയും തോടുകളുടെ ആഴം കൂട്ടണം.
നദീ തീരസംരക്ഷണത്തിന് 250 കോടി ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. മീനച്ചിലാർ തീരസംരക്ഷണത്തിനുള്ള വിഹിതം ലഭ്യമായാൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |